സഹകരണ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കും; ഒരു രൂപ പോലും നിക്ഷേപകന് നഷ്ടമാകില്ല; ഉറപ്പുമായി സഹകരണ മന്ത്രി വി.എന്‍ വാസവന്‍

കേരളത്തിലെ സഹകരണ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ആര് വിചാരിച്ചാലും ഈ മേഖലയെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ല. . ജനകീയാടിത്തറയുള്ള പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ മേഖല. താത്കാലികമായി ഉണ്ടായ ചില പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ പറ്റിയ നേതൃത്വവും അതിന് പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാരും ഇവിടെയുണ്ട്. സഹകരണ മേഖലയിലുണ്ടായ ചില പ്രശ്നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു

കാര്‍ഷിക മേഖലയുമായി സഹകരിച്ച് സഹകരണ പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ – നഗര മേഖലകളില്‍ വന്ന ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഏത് പ്രശ്നങ്ങള്‍ക്കും സാധാരണക്കാര്‍ക്ക് ഓടിയെത്താന്‍ പറ്റുന്ന ഇടങ്ങളിലൊന്നാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. സാധാരണക്കാരില്‍ നിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ നന്മക്കായി ഉപയോഗിക്കുമ്പോള്‍ വാണിജ്യ ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ വായ്പ കിട്ടാക്കടമായി ഒടുവില്‍ എഴുതിത്തള്ളുകയാണ്. രണ്ടരലക്ഷം കോടിയുടെ നിക്ഷേപമാണ് നിലവില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിലുള്ളത്. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു രൂപ പോലും നിക്ഷേപകന് നഷ്ടമാകില്ല.

ഏതെങ്കിലും ബാങ്കിന് പ്രതിസന്ധിയുണ്ടായാല്‍ അത് പരിഹരിക്കാനും അത്തരം വീഴ്ചകള്‍ തടയാനുമുള്ള ഭേദഗതികള്‍ ഉള്‍പ്പെട്ട സഹകരണ ഭേദഗതി ബില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. ഇത് ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാകുന്നതോടെ സഹകരണ മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കഴിയും. 56 ഭേദഗതികള്‍ ഉള്‍പ്പെടുന്ന ബില്‍ നിയമമാകുന്നതോടെ സഹകരണ സ്ഥാപനങ്ങളില്‍ കൃത്യമായ ഓഡിറ്റിംഗ് കൊണ്ടുവരാനും പുനരുദ്ധാരണ നിധി രൂപീകരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സഹകരണ സംരക്ഷണ സദസുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.