പൊലീസ് പിടികൂടിയ ആള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റത്തിന് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ നടപടി. യുവാവിനെ മര്‍ദ്ദിച്ച ഹില്‍പാലസ് എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനാണ് (53) ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഹില്‍പാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

അവിടെയെത്തിച്ച് അധികം കഴിയും മുന്‍പേ മനോഹരന്‍ കുഴഞ്ഞുവീണുവെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍തന്നെ തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെവച്ച് മരണം സ്ഥിരീകരിച്ചു.

മനോഹരനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ദൃക്‌സാക്ഷിയായ വീട്ടമ്മ രമാദേവി പറഞ്ഞു. മനോഹരനെ പിടിച്ചയുടന്‍ മുഖത്തടിച്ചു. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താത്തത് എന്താണെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും രമാദേവി പറഞ്ഞു. ശരീരം തളര്‍ന്ന മനോഹരനെ പൊലീസ് ഉന്തിത്തള്ളിയാണ് ജീപ്പില്‍ കയറ്റിയതെന്നും അവര്‍ വെളിപ്പെടുത്തി.