ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു

തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കി വന്ന സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണു തെരുവുനായയുടെ കടിയേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുമ്പോഴാണു സംഭവം. വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭരതന്നൂര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള തെരുവുനായകള്‍ക്കു അഞ്ച് വര്‍ഷമായി ഭരതന്നൂര്‍ ശാന്ത വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവന്നു നല്‍കുന്നുണ്ടായിരുന്നു. അങ്ങനെ പതിവുപോലെ ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് കടിയേറ്റത്.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിഷയം പരിഗണിക്കുക.

തെരുവുനായക്കളുടെ ആക്രമണത്തില്‍ നിന്ന് പൗരന്‍മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പൊതുനിരത്തുകളിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് കോടതിയെ അറിയിക്കണം.