ഔട്ട് ലറ്റുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം; മദ്യ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല: എം.വി ഗോവിന്ദന്‍

സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലറ്റിലെ തിരക്ക് കുറക്കുകയാണ് പുതിയ മദ്യ നയത്തിന്റെ ലക്ഷ്യമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. മദ്യ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കില്ല. തിരക്കേറിയ ക്യൂ പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളിലും, ലഭ്യത കുറവുള്ള ഇടങ്ങളിലും മാത്രം ആധുനിക മദ്യഷോപ്പുകള്‍ ആരംഭിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും ലഹരി കുറഞ്ഞ മദ്യവും വൈനും ഉത്പാദിപ്പിക്കും. കപ്പയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനാകുമോ എന്ന് പരീക്ഷണം നടത്തും ഇത് കര്‍ഷകര്‍ക്ക് ആശ്വാസമേകുമെന്നും മന്ത്രി പറഞ്ഞു.

ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. കമ്പനികളുടെ സൗകര്യപ്രദമായ സമയം കണക്കിലെടുത്ത് റസ്റ്റോറന്റുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്നാം തീയതി മദ്യശാലകള്‍ തുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന നയത്തില്‍ നിന്നു എല്‍ഡിഎഫ് പിന്നോട്ട് പോയിട്ടില്ലെന്നും കേരളത്തില്‍ ഇപ്പോള്‍ മദ്യത്തിന്റെ ഉപഭോഗം കുറവാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.