'തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണം', സി.പി.എം നയരേഖ

തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് സി.പി.എം വികസന നയരേഖ. ചില കാര്യങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെയ്യുകയാണ്. തെറ്റുകള്‍ തുടരുന്നത് പല മേഖലകളേയും ബാധിക്കുമെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖയില്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറേ നാളുകളായി യൂണിയന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ തിരുത്തല്‍ നടപടികള്‍ കാര്യക്ഷമമായി മുന്നോട്ട് പോയില്ല. ഇത് വികസനത്തെയടക്കം ബാധിക്കുമെന്നാണ് സി.പി.എം മുന്നറിയിപ്പ് നല്‍കിയത്. സി.ഐ.ടി.യുവിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. തൊഴിലാളികളെ സംഘടന അവകാശ ബോധം മാത്രമല്ല പഠിപ്പിക്കേണ്ടതെന്നും, ഉത്തരവാദിത്ത ബോധം ഉണ്ടാക്കേണ്ടതുണ്ടെന്നും രേഖയില്‍ പറയുന്നു.

വികസന രേഖയില്‍ സംസ്ഥാനത്തിന്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസ- ഗവേഷണ മേഖലയില്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വന്‍കിട സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരാനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം.

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണം. വ്യവസായികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തേണ്ടതുണ്ട്. വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്നും, നാടിന്റെ താല്‍പര്യത്തെ ഹനിക്കാത്ത വിധമുള്ള മൂലധന നിക്ഷേപം സ്വീകരിക്കേണ്ടി വരുമെന്നും വികസന രേഖയില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള വികസനം മുന്നില്‍ കണ്ടുള്ള ആസൂത്രണമാണ് ലക്ഷ്യം വയ്ക്കുന്നത്. ആഗോളതലത്തിലുള്ള കലാലയങ്ങളോട് കിടപിടിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടാകണം. സഹകരണ മേഖലയിലും പി.പി.പി. മാതൃകയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനമാകാമെന്ന് രേഖയില്‍ വ്യക്തമാക്കുന്നു. ആരോഗ്യ രംഗത്തും വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും, സ്ത്രീകളുടെ കാര്യത്തിലും, പാലിയേറ്റീവ് രംഗത്തെ പോരായമകള്‍ പരിഹരിക്കുന്നതിനും ഊന്നല്‍ നല്‍കും.

Read more

ഇന്നലെയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് തുടക്കമായത്. മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച ശേഷം ഇവ നടപ്പാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.