മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് ചെലവായത് മുക്കാല്‍ കോടി; പണം അനുവദിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക സര്‍ക്കാര്‍ അനുവദിച്ചു. 74.99 ലക്ഷം രൂപയാണ് (7499932 രൂപ) യാണ് ഇരുവര്‍ക്കുമായി സര്‍ക്കാര്‍ അനുവദിച്ചത്.

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മാത്രം 72,09,482 രൂപയാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായത്. 2022 ജനുവരിയിലും ഏപ്രില്‍, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തില്‍ ചെലവായത് 29,82,039 രൂപയാണ്.

ഇവിടെ തന്നെ 2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ മുഖ്യമന്ത്രി ചികിത്സ തേടിയപ്പോള്‍ 42,27,443 രൂപ ചെലവായി. 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചെലവായ 47,769 രൂപയും ഇതേ കാലത്ത് ഇതേ ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ഇതിന് പുറമെ 2021 മുതല്‍ 23 വരെ മുഖ്യമന്ത്രിയും ഭാര്യയും വിവിധ ഹോസ്പിറ്റലുകള്‍ ചികിത്സ തേടിയതുള്‍പ്പെടെയുള്ള ബില്ലുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിരിക്കുന്നത്.