'കഴിഞ്ഞ ഒരു വർഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നു, കൊല്ലപ്പെട്ട ദിവസവും ബലാത്സംഗം ചെയ്‌തു'; അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പ്രതിയുടെ മൊഴി

എറണാകുളം മൂഴിക്കുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ്റെ സഹോദരനായ പ്രതിയുടെ മൊഴി പുറത്ത്. കഴിഞ്ഞ ഒരു വർഷമായി കുഞ്ഞിനെ പീഡിപ്പിച്ചിരുന്നുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. കുട്ടി കൊല്ലപ്പെട്ട ദിവസവും ബലാത്സംഗം ചെയ്‌തുവെന്ന് പ്രതി സമ്മതിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യങ്ങൾ സമ്മതിച്ചത്.

കുട്ടിയുടെ മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് പീഡന വിവരം പുറത്ത് വരുന്നത്. പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പിന്നാലെ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. പിന്നാലെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായും വീടിനുള്ളിൽ വെച്ചു തന്നെയാണ് പീഡനം നടന്നതെന്നും പൊലീസ് പറഞ്ഞു.

കേസിൽ പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തി പൊലീസ് ഇന്നലെ രാത്രി തന്നെ കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുട്ടിയെ ഏറ്റവും ഒടുവിൽ ബലാത്സംഗം ചെയ്തത് തിങ്കളാഴ്ച രാവിലെയാണെന്ന് ബന്ധു മൊഴി നൽകി. അന്നേദിവസം രാത്രിയാണ് കുട്ടിയെ അമ്മ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് എറിഞ്ഞു കൊന്നത്. പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്.

അതേസമയം നേരത്തെ, പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് പൊലീസിന് സംശയ‌മുണ്ട്. പ്രതിയുടെ മൊബൈലിൽ ഫോണിൽ നിന്ന് ചില വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യിലിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതി കുറ്റം സമ്മതിച്ചില്ല. തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ ‘അബദ്ധം പറ്റി’ എന്ന് പ്രതി സമ്മതിക്കുകയായിരുന്നു.