ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പെരുമാറിയത്: ടി പത്മനാഭൻ

87 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അധിക്ഷേപിച്ചത് ക്രൂരതയെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയത്. ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമച്ചത് എന്തിനെന്നും ടി പത്മനാഭൻ ചോദിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി.ജയരാജനോട് നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും മുന്നിൽ വച്ചായിരുന്നു  ടി പത്മനാഭന്റെ ചോദ്യം. ടി പത്മനാഭന്റെ വീടിരിക്കുന്ന മേഖലയിലാണ് പി.ജയരാജന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തിയത്.

സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നും ടി. പത്മനാഭന്‍ പറഞ്ഞു. വനിതാ കമ്മീഷനെതിരെ ഇങ്ങനെ സംസാരിച്ചത് കൊണ്ട് തനിക്കെതിരെയും കേസെടുക്കുമെന്ന് ഭയപ്പെടുന്നതായും ടി പത്മനാഭൻ പറഞ്ഞു. പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈന്‍ ഉപയോഗിച്ചത്. താന്‍ എതിരാളിയല്ല ശുഭകാംക്ഷിയാണെന്നും അദ്ദേഹം ജയരാജനോട് പറഞ്ഞു. മാധ്യമങ്ങൾ പുറത്ത് ഇറങ്ങിയ ശേഷം പതിനഞ്ച് മിനിറ്റോളം പി ജയരാജൻ ടി പത്മനാഭനുമായി സംസാരിച്ചു.

തുടര്‍ന്ന് പുറത്തിറങ്ങിയ പി ജയരാജൻ വിമര്‍ശനം പാര്‍ട്ടി നേതൃത്തിന്റെയും ജോസഫൈന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പറഞ്ഞു. അതേ സമയം മോശമായി പെരുമാറിയെന്ന ജോസഫൈനെതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ പി ജയരാജൻ തയ്യാറായില്ല.

പത്തനംതിട്ട സ്വദേശിയായ എൺപത്തേഴുകാരിയായ പരാതിക്കാരിയെ അധിക്ഷേപിക്കും വിധം പെരുമാറിയെന്ന ആക്ഷേപമാണ് എം.സി ജോസഫൈനെതിരെ ഉള്ളത്.