ദേശീയ പാത തകർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം; KNR കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു, ഹൈവേ എൻജിനിയറിങ് കമ്പനിക്കും വിലക്ക്

മലപ്പുറം കൂരിയാട് ദേശീയ പാത തകർച്ചയിൽ കടുത്ത നടപടിയുമായി കേന്ദ്രം. KNR കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു. ഹൈവേ എൻജിനിയറിങ് കമ്പനിക്കും വിലക്കുണ്ട്. അതിനാൽ തുടർ കരാറുകളിൽ ഇനി പങ്കെടുക്കാനാകില്ല. അതേസമയം കമ്പനികളിലെ രണ്ട് ഉദ്യാഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിന്റേതാണ് നടപടി. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തതോടെ തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല. കൂടാതെ കൺസൾട്ടൻറായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ രണ്ടംഗ വിദഗ്ധ സമിതി പരിശോധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ വിഷയങ്ങളും സമിതി പരിശോധിക്കും. ഐഐടിയിലെ മുൻ പ്രൊഫസർ ജിവി റാവുവിനാണ് മേൽനോട്ടം.

അതേസമയം കേരളത്തിലെ ദേശീയ പാത നിർമാണത്തിലെ വീഴ്ച്‌ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഐഐടി പ്രൊഫസർ കെ.ആർ.റാവുവിൻ്റെ നേതൃത്വത്തിലുള്ള സമിതി വീഴ്ച അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെയടക്കം നടപടിയുണ്ടാകുമെന്നാണ് സൂചന.

മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. മലപ്പുറം കൂരിയാട് ദേശീയപാതയും ഇടിഞ്ഞ് താണിരുന്നു. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിള്ളൽ കണ്ടെത്തിയ ഭാഗം അധികൃതർ ടാറിട്ട് മൂടിയിരുന്നു.

Read more