മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് ഇപി ജയരാജന്‍; ഗണേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ ഗണേശിനോട് തന്നെ ചോദിക്കണം

ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സോളാര്‍ കേസിലെ ഗണേഷ് കുമാറിനെതിരായ ആരോപണത്തിലായിരുന്നു ജയരാജന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണ് കേസ് സിബിഐക്ക് കൈമാറിയതെന്നും മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കാത്ത വിജയമാണ് പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉണ്ടായത്. പുതുപ്പള്ളിയില്‍ സഹതാപം നിലനിര്‍ത്താനും ഉണ്ടാക്കാനും ആസൂത്രിത ശ്രമം നടന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണ ഇത്തരം നിലപാട് എടുക്കാറില്ലെന്നും ഒരു പാര്‍ട്ടിയോടും കൂടി ആലോചിക്കാതെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് യുഡിഎഫിന് പ്രയോജനപ്പെടുത്താന്‍ സാധിച്ചുവെന്നും ജയരാജന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സര്‍ക്കാര്‍ ഭരണം ഹൈജാക് ചെയ്തെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനത്തേയും ഇ പി ജയരാജന്‍ തളളി.

പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് ദുര്‍ബലമായ ആരോപണങ്ങളാണ്. അത്തരത്തിലുള്ള ആരോപണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഉയര്‍ന്നത്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന് ചേരുന്നതല്ലെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.