തരൂര്‍ പിന്മാറേണ്ടതായിരുന്നു, വോട്ടില്ലാത്തവരുടെ പിന്തുണ കൊണ്ട് ജയിക്കാനാകില്ല: കൊടിക്കുന്നില്‍ സുരേഷ്

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍നിന്ന് ശശി തരൂര്‍ പിന്മാറേണ്ടതായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ്. വോട്ടില്ലാത്തവരുടെ പിന്തുണകൊണ്ട് ജയിക്കാനാകില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

ഇന്ന്  രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് . എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആകെ 9308 വോട്ടര്‍മാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റില്‍ ആദ്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാര്‍ഗെ കര്‍ണ്ണാടകത്തിലും, തരൂര്‍ കേരളത്തിലും വോട്ട് ചെയ്യും.

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസിയിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക. ഭാരത് ജോഡോ യാത്രികര്‍ക്കായി സംഗനകല്ലുവില്‍ ഒരുക്കിയ പ്രത്യേക ബൂത്തില്‍ രാഹുല്‍ ഗാന്ധി വോട്ട് ചെയ്യും.  ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.