'പള്ളി ആക്രമിക്കുന്ന സങ്കികളോടും അവരുടെ ഗുണ്ടായിസത്തോടുമല്ല ഞാന്‍ സംസാരിച്ചത്, രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോടാണ്'; പ്രസ്താവനയില്‍ ഖേദമില്ലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി

കര്‍ഷക യോഗത്തിലെ വിവാദമായ പ്രസ്താവനയില്‍ ഖേദമില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ഷക പ്രശ്‌നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

പ്രസ്താവന തെറ്റായി തോന്നുന്നില്ല. പ്രസ്താവനയുടെ ഉദ്ദേശം ഉടനെ ബിജെപി എംപി ഉണ്ടാകുമെന്നല്ല. കര്‍ഷകരുടെ നിലവിലെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. വിലത്തകര്‍ച്ച, വന്യമൃഗശല്യം, കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കുന്നു, കര്‍ഷകരെ തെരുവിലിറക്കുമെന്ന സാഹചര്യം, ഇതെല്ലാം പറയേണ്ടത് കേന്ദ്ര സര്‍ക്കാരിനോടാണ്.

മലയോര കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുന്ന വിഷയം കോണ്‍ഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമില്ല, ഇറക്കുമതി തീരുവയ്ക്ക് മാറ്റം വരുത്താന്‍ കഴിയുന്ന രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോടാണ് അത് പറയേണ്ടത്. അല്ലാതെ പള്ളി ആക്രമിക്കുന്ന സങ്കികളോടും അവരുടെ ഗുണ്ടായിസത്തോടുമല്ല താന്‍ സംസാരിച്ചത്.

കര്‍ഷകരുടെ ശബ്ദമായാണ് ആ വിഷയം താന്‍ അവതരിപ്പിക്കുന്നത്. അതിനെ ക്രൈസ്തവരും ബിജെപിയും തമ്മില്‍ അലയന്‍സായെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നു. സംസാരിക്കുന്നത് സഭയുടെ പ്രതിനിധിയായല്ലെന്നും കര്‍ഷകരിലൊരാളായാണ്.

കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമോ എന്ന് പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേരളത്തില്‍ എംപിയില്ലാ എന്നാണല്ലോ ബിജെപി പറയുന്നത്. ആദ്യം കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കൂ. അപ്പോള്‍ കര്‍ഷകര്‍ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും പാംപ്ലാനി ആവര്‍ത്തിച്ചു.