വൈദ്യുതി നിരക്കില്‍ താത്കാലിക ആശ്വാസം; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ദ്ധിക്കില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കില്‍ പുതിയ താരിഫ് നിലവില്‍ വരുന്നത് വരെ തുടരാനാണ് തീരുമാനം.

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന് വിവിധ ഇടങ്ങളില്‍ നിന്ന് അഭ്യര്‍ത്ഥനയുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവെന്നാണ് റിപ്പോര്‍ട്ട്. നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. യൂണിറ്റിന് 41 പൈസ വെച്ച് വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇതേ തുടര്‍ന്ന് റെഗുലേറ്ററി കമ്മീഷന്‍ പൊതുതെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.

എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസില്‍ സ്റ്റേ മാറി വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് സാഹചര്യം ഒരുങ്ങുമ്പോഴായിരുന്നു നിലവിലെ നിരക്ക് തുടരാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചത്. അതേ സമയം 19 പൈസ സര്‍ചാര്‍ജ് എന്നുള്ളത് ഒക്ടോബര്‍ മാസവും തുടരും.