അധ്യാപകനെതിരെ ആറ് പോക്‌സോ കേസുകള്‍; പിടിയിലാകുമെന്ന് മനസിലായതോടെ ആത്മഹത്യശ്രമം; കോടതിയില്‍ പരാതിക്കാര്‍ മൊഴിമാറ്റിയതോടെ ജാമ്യം

തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത ആറ് പോക്‌സോ കേസുകളില്‍ പരാതിക്കാര്‍ കൂറുമാറിയതിന് പിന്നാലെ സ്‌കൂള്‍ അധ്യാപകന് ജാമ്യം. യുപി സ്‌കൂള്‍ അധ്യാപകനായ ബിനോജ് കൃഷ്ണയ്ക്കാണ് പരാതിക്കാര്‍ കൂറുമാറിയതിന് പിന്നാലെ ജാമ്യം ലഭിച്ചത്. ആറ് കേസുകളിലായി ബിനോജ് കൃഷ്ണ 18 മാസത്തോളമായി ജയില്‍വാസം അനുഭവിക്കുകയായിരുന്നു.

അധ്യാപകനായ ബിനോജ് തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിന്നാലെയാണ് ബിനോജിന് കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനോടുള്ള ദേഷ്യത്തിന് മൊഴി നല്‍കിയതെന്നാണ് പരാതിക്കാര്‍ കോടതിയെ അറിയിച്ചത്.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടെയായിരുന്നു അധ്യാപകനെതിരെ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ നേമം പൊലീസില്‍ അധ്യാപകനെതിരെ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകനെ കഴിഞ്ഞ നവംബര്‍ 11നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

Read more

തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ആറ് പോക്‌സോ കേസുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസിലായതോടെ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതിനുശേഷമാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്.