സിറോ മലബാർ സഭയുടെ നിർണായക സിനഡ് നാളെ, സഭാനേതൃത്വത്തെ പരസ്യമായി എതിർത്ത വൈദികർക്കെതിരെയുള്ള നടപടി ചർച്ചയാകും

കർദ്ദിനാൾ മാ‍ർ ജോർജ് ആലഞ്ചേരിക്കതിരെ ഒരു വിഭാഗം വൈദികർ പരസ്യ പ്രതിഷേധം ഉന്നയിച്ച സാഹചര്യത്തിൽ സിറോ മലബാർ സഭയുടെ സ്ഥിരം സിനഡ് നാളെ ചേരും. കർദ്ദിനാളിനെതിരെ യോഗം ചേർന്നതിനും പരസ്യമായി പ്രസ്താവനയിറക്കിയതിനും ഈ വൈദികർക്കെതിരെ എടുക്കേണ്ട നടപടിയും യോഗത്തിൽ ചർച്ചയാകുമെന്ന് കരുതുന്നു.

സഭാ ഭൂമി ഇടപാട് വിവാദത്തിൽ അധികാരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം, കർദ്ദിനാൾ ആലഞ്ചേരിക്ക് മാർപാപ്പ വീണ്ടും എറണാകുളം – അങ്കമാലി അതിരൂപതയുടെ ചുമതല നൽകിയിരുന്നു. ആലഞ്ചേരി സ്ഥാനമൊഴിഞ്ഞപ്പോൾ, താത്കാലിക ഭരണച്ചുമതല വഹിച്ചിരുന്ന അപ്പസ്‍തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് യോഗത്തിൽ പങ്കെടുക്കില്ല. ബിഷപ്പ് മനത്തോടത്ത് ഇപ്പോൾ റോമിലാണുള്ളത്. മനത്തോടത്തിനെ മാറ്റി നിർത്തിയാൽ തലശ്ശേരി, തൃശൂർ, കോട്ടയം, എറണാകുളം – അങ്കമാലി അതിരൂപതകളുടെ അദ്ധ്യക്ഷൻമാരാണ് നാളത്തെ സ്ഥിരം സിനഡിൽ പങ്കെടുക്കുക.

സിനഡിന്‍റെ അദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി തന്നെയാകും. ഏതാണ്ട് ഇരുന്നൂറിലേറെ വൈദികരാണ് തങ്ങളുടെ സ്വന്തം അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പായ ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സഭാചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരമൊരു പ്രതിഷേധം. ഇത് കടുത്ത അച്ചടക്കലംഘനമായിട്ടാണ് സഭാ നേതൃത്വം വിലയിരുത്തുന്നത്.

മാർപാപ്പയുടെ  തീരുമാനത്തെ എതിർക്കുന്നതായിരുന്നു ഈ വൈദികരുടെ പ്രതിഷേധ യോഗമെന്നാണ് സഭാനേതൃത്വം വിലയിരുത്തുന്നത്. ഇവർക്കെതിരെ കടുത്ത നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് സഭാനേതൃത്വം. അതിനാലാണ് നടപടി ചർച്ച ചെയ്യാൻ സ്ഥിരം സിനഡ് വിളിച്ചിരിക്കുന്നത്.

വൈദികരെ സഭാപ്രവർത്തനങ്ങളിൽ നിന്ന് വിലക്കണമെന്നതാകും സിനഡിന് മുന്നിലുള്ള പ്രധാന ആവശ്യം. നേരത്തേയും കർദ്ദിനാളിന് പിന്തുണ പ്രഖ്യാപിച്ച സിനഡ് അദ്ദേഹത്തിന് അനുകൂലമായ തീരുമാനം തന്നെ എടുത്തേക്കും എന്ന സൂചനകളാണ് പുറത്ത് വരുന്നത്. എന്നാൽ ഇത്തരത്തിൽ നടപടിയുമായി മുന്നോട്ടു പോയാൽ തെരുവിലിറങ്ങി സഭാനേതൃത്വത്തിനെതിരെ പ്രക്ഷോഭം നടത്തും എന്ന് എതിർപ്പ് പ്രകടിപ്പിച്ച വൈദികർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് നാളെ സിനഡ് സ്വീകരിക്കുന്ന നടപടികൾ സഭയുടെ ഭാവിയിൽ നിർണായകമാകും.

കർദ്ദിനാൾ  ജോർജ് ആലഞ്ചേരിയെ പൂർണ ഭരണ ചുമതലയിലേക്ക് വത്തിക്കാൻ തിരികെ കൊണ്ട് വന്നുവെങ്കിലും  സഹായ മെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻ വീട്ടിൽ എന്നിവരെ തൽസ്ഥാനത്ത് നിന്നും ഒഴിവാക്കുകയാണ് ചെയ്തത്.  സഭയെ പിടിച്ചുലച്ച വിവാദ ഭൂമി ഇടപാട് അന്വേഷിക്കാൻ മാർപാപ്പ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷൻ കണ്ടെത്തലുകളും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടും പരിഗണിച്ചായിരുന്നു വത്തിക്കാന്‍റെ നിർണായക തീരുമാനം.

വത്തിക്കാന്‍റെ തീരുമാനം വന്നയുടൻ രാത്രി തന്നെ സഭയുടെ ചുമതല തിരികെ ഏറ്റെടുത്ത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നടപടി പരിഹാസ്യമാണെന്ന് വൈദികർ ആരോപിച്ചു. അഗ്നിശുദ്ധി വരുത്താതെ അദ്ദേഹം ചുമതല ഏറ്റെടുക്കരുതായിരുന്നുവെന്നും വത്തിക്കാന്‍റേത് പ്രതികാര നടപടിയാണെന്നും വൈദികർ ആരോപിച്ചു. ഭൂമി ഇടപാടിൽ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോ‍ർട്ടും അതിൽ വത്തിക്കാൻ സ്വീകരിച്ച നടപടികളും അൽമായരെയും വൈദികരെയും ബോധ്യപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.