രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി രഹസ്യമൊഴി നല്‍കി അതിജീവിത; വൈദ്യപരിശോധന നടത്തി, മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് പൊലീസ്

രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കുരുക്കു മുറുകുന്നു. ഇന്നലെ അതിജീവിത നെടുമങ്ങാട് കോടതിയില്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കി. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസില്‍ പരാതി നല്‍കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അതിനാലാണ് മൊഴി നല്‍കാന്‍ വൈകിയതെന്നും പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചു. രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതോടെയാണ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു എന്നും മൊഴിയില്‍ പെണ്‍കുട്ടി പറയുന്നു. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്‌തെന്നു പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്.

തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ അതിജീവിത കോടതിയെ അറിയിച്ചു. ഈ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിനു മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം വരുംദിവസങ്ങളില്‍ പൊലീസ് തുടര്‍നടപടികളിലേക്കു കടക്കുമെന്നാണ് സൂചന. പരാതിക്കാരിയുടെ വൈദ്യപരിശോധന ഇന്നലെ നടന്നു. കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരി അവിവാഹിതയാണ്. വീട്ടില്‍ അതിക്രമിച്ചു കടന്ന് ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്.

ബംഗലൂരുവില്‍ ഫെന്നി നൈനാനൊപ്പം കാറിലെത്തിയ രാഹുല്‍, നഗരത്തില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള ഹോംസ്റ്റേയില്‍ എത്തിച്ചു. സുഹൃത്തിന്റെ ഹോംസ്റ്റേ ആണെന്നും ജനങ്ങള്‍ക്ക് തന്നെ അറിയാവുന്നതിനാല്‍ സ്വകാര്യതയുറപ്പാക്കാനാണ് അവിടേക്കു വന്നതെന്നും പറഞ്ഞാണ് ഇവിടെ കൊണ്ടുവന്നതെന്നും യുവതി പരിതായില്‍ വ്യക്തമാക്കിയിരുന്നു്. അകത്തുകയറിയ ഉടന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കടന്നുപിടിച്ച് ബലാത്സംഗം ചെയ്തു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബലംപ്രയോഗിച്ചു പീഡിപ്പിച്ചു. കടുത്ത ശാരീരിക, മാനസിക പീഡനമാണ് നേരിട്ടതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

Read more

ബലാല്‍സംഗം ചെയ്തതിനു ശേഷം തന്നെ വിവാഹം ചെയ്യാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കുമാവശ്യമായ ശ്രദ്ധ നല്‍കാന്‍ തന്റെ രാഷ്ട്രീയജീവിതം അനുവദിക്കില്ലെന്നാണു കാരണം പറഞ്ഞത്. തുടര്‍ന്ന് തന്നെ കാറില്‍ വീടിനു സമീപം ഇറക്കിവിട്ടു. കാണണമെന്നറിയിച്ച് ഏതാനും നാളുകള്‍ക്കു ശേഷം രാഹുല്‍ വീണ്ടും തന്നെ വിളിച്ചു. പിന്നീട് പതിവായി സന്ദേശങ്ങളയച്ചെന്നും യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു. വിവാഹക്കാര്യം പറഞ്ഞ് രാഹുല്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു. ലൈംഗികപീഡനം ചൂണ്ടിക്കാട്ടി കെപിസിസി നേതൃത്വത്തിന് യുവതി അയച്ച ഇ-മെയില്‍ പൊലീസിനു കൈമാറിയതോടെയാണ് രാഹുലിനെതിരെ കേസെടുത്തത്. തുടര്‍ന്ന് ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു.