അതിജീവിതയുടെ ഹര്‍ജി; സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി, കേസ് വെള്ളിയാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. വെള്ളിയാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

നടിയുടെ ആരോപണങ്ങളെ സര്‍ക്കാര്‍ നിഷേധിച്ചു. അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഭീതി അനാവശ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. സര്‍ക്കാര്‍ നടിക്കൊപ്പമാണ്. നടി നിര്‍ദ്ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. നടിയുമായി ആലോചിച്ച് പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കുമെന്നും ഡിജിപി അറിയിച്ചു.

അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെന്നും ഡിജിപി കോടതിയില്‍ പറഞ്ഞു. എന്നാല്‍ അങ്ങനെ ആവശ്യപ്പെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് പുതിയ ഹര്‍ജി വന്നത്. അതിനാല്‍ കേസില്‍ പ്രതികളെ കൂടി കക്ഷിചേര്‍ക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം തുടരന്വേഷണത്തിനു സമയം നീട്ടിനല്‍കില്ലെന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണത്തിന്റെ സമയം നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണ്. അതിനാല്‍ സമയം നീട്ടിനല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതിക്ക് എതിരായ ഹര്‍ജിയിലെ ആക്ഷേപങ്ങളില്‍ വേണ്ടിവന്നാല്‍ റിപ്പോര്‍ട്ട് തേടുമെന്നും ഹൈക്കോടതി അറിയിച്ചു.