ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് സര്‍വേ ഫലം; പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയെന്ന വിലയിരുത്തലിൽ കോൺഗ്രസ് നേതൃത്വം

കോൺഗ്രസ് നേതാവ് ശശി തരൂർ എംപി മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയാണെന്ന വിലയിരുത്തലിൽ കോൺഗ്രസ് നേതൃത്വം. കേരളത്തിൽ ജനപ്രീതി ഉണ്ടെന്ന് തെളിയിക്കാനാണ് ശശി തരൂർ പോസ്റ്റ് ഷെയർ ചെയ്തതെന്നും നേതൃത്വം വിലയിരുത്തുന്നു. അതേസമയം കേരള വോട്ട് വൈബ് എന്ന ഏജൻസി സ്ഥാപിച്ചത് രണ്ടര മാസം മുൻപ് മാത്രമെന്നും കോൺഗ്രസ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.

ശശി തരൂർ ട്വീറ്റ് ചെയ്ത സർവേയ്ക്ക് വിശ്വാസ്യത ഇല്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആരോ കുക്ക് ചെയ്ത സർവേ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏറ്റവും കൂടുതൽ പേർ മുഖ്യമന്ത്രിയായി കോൺഗ്രസിൽ നിന്നും പിന്തുണയ്ക്കുന്നത് ശശി തരൂരിനെയാണ് എന്നായിരുന്നു സർവേയിൽ പറഞ്ഞിരുന്നത്. ഈ സർവ്വേ ഫലമാണ് രമേശ് ചെന്നിത്തല തള്ളുന്നത്.

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്ന സർവേ റിപ്പോർട്ടാണ് ശശി തരൂർ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. 24 ശതമാനം പേർ എൽഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേർ എൽഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സർവ്വേയാണ് തരൂർ പങ്കുവെച്ചത്.

Read more