രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ അതിജീവിതയെ അപമാനിച്ച അഡ്വ ദീപ ജോസഫിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി; നിങ്ങളൊരു വനിത അഭിഭാഷകയല്ലേ, പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റിന് നിര്‍ദേശിച്ചേനേയെന്ന് ചീഫ് ജസ്റ്റിസ്

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച അഡ്വ.ദീപ ജോസഫിന് രൂക്ഷ ഭാഷയില്‍ താക്കിതുമായി സുപ്രീം കോടതി. അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സുര്യകാന്ത് കടുത്ത ഭാഷയില്‍ അഭിഭാഷകയെ വിമര്‍ശിച്ചത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഒരു പുരുഷനായിരുന്നെങ്കില്‍ ഇപ്പോള്‍ അറസ്റ്റിന് നിര്‍ദേശം നല്‍കുമായിരുന്നെന്നും പറഞ്ഞു.

നിങ്ങൾ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയല്ലേ, നിങ്ങൾക്ക് എങ്ങനെ ഇങ്ങനെയൊക്കെ എഴുതാൻ കഴിയുന്നു? ഇത്തരമൊരു ഭാഷ… ഞങ്ങൾ അത് ഉറക്കെ വായിക്കണോ? “ഇതൊരു പുരുഷനായിരുന്നെങ്കിൽ, ഇത്തരത്തിലുള്ള അസംബന്ധങ്ങൾ എഴുതിക്കൂട്ടിയതിന് ഞങ്ങൾ അയാളെ ഉടൻതന്നെ അറസ്റ്റ് ചെയ്യിപ്പിക്കുമായിരുന്നു.”

ദീപ പ്രയോഗിച്ച വാക്കുകള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റു ചെയ്‌തേനെ. നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ദീപയുടെ ഹര്‍ജി തള്ളിയ കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തിലില്‍ കേസിലെ ആദ്യത്തെ അതിജീവിതയെ അപമാനിച്ചതിനാണ് പൊലീസ് അഡ്വ.ദീപ ജോസഫിന് കേസെടുത്തത്. കേസ് പരിഗണിച്ചപ്പോള്‍, അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിക്കുകയും രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ അതിജീവിതയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ദീപ ജോസഫ് സുപ്രീം കോടതിയെ അറിയിക്കാന്‍ ശ്രമിച്ചത്.

Read more

അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും അവര്‍ വാദിച്ചു. ഭര്‍ത്താവ് പറഞ്ഞെങ്കിലും സമൂഹമാധ്യമത്തില്‍ അതെല്ലാം എഴുതുന്നത് ശരിയായ രീതിയാണോ എന്ന് ചോദിച്ചു കോടതി പുരുഷനായിരുന്നെങ്കില്‍ അറസ്റ്റിനു നിര്‍ദേശം നല്‍കുമായിരുന്നുവെന്നും ശക്തമായ ഭാഷയില്‍ പറഞ്ഞു. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് നടപടിയെടുക്കാത്തതെന്നും കൂടെ പറഞ്ഞാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഹര്‍ജി തള്ളിയത്.