വിജയരാഘവന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയസംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് സുനില്‍ പി. ഇളയിടം; 'പരാമര്‍ശം തിരുത്തപ്പെടണം'

ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് സുനില്‍ പി. ഇളയിടം. സ്ത്രീയെ കേവലശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്. നിശ്ചയമായും തിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/sunil.elayidom/posts/1903698203075115

വിജയരാഘവന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ച് വൈകാരികമാക്കുകയാണെന്ന് ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി കെ ബിജു. ഒരു പൊതുയോഗത്തില്‍ നടത്തിയ പ്രസംഗമാണെന്നും പ്രസ്താവന വളച്ചൊടിക്കുകയാണെന്ന് ആലത്തൂരിലെ ജനങ്ങള്‍ക്ക് നല്ലബോധ്യമുണ്ടെന്നും പി കെ ബിജു പറഞ്ഞു. ആരോഗ്യപരമായ സംവാദത്തിന് സിപിഎം തയ്യാറാണെന്നും എല്‍ഡിഎഫ് കണ്‍വീനറുടെ പ്രസ്താവന വൈകാരികമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പറയാനില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ബിജു ന്യായീകരിച്ചു.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയത് സ്ത്രീ വിരുദ്ധ പരാമര്‍ശമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അശ്ലീല പരാമര്‍ശം നടത്തിയ നടപടി അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകണം. എ വിജയരാഘവന് എതിരെ സിപിഎം നടപടി എടുക്കുമോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.