ജീവന്‍ വേണേല്‍ സൂക്ഷിച്ചോ... ഷാലിമാര്‍, ഇഫ്താര്‍, ബക്കറ്റ് ലിസ്റ്റ്, കറിച്ചട്ടി, ഒബ്‌റോണ്‍ മാള്‍, അറേബ്യന്‍ നൈറ്റ്‌സ്, ബെസ്റ്റ് ബേക്കറി; റോയല്‍ ബേക്കറി; കൊച്ചിലെ അഴുകിയ ഇറച്ചി വാങ്ങിച്ച ഹോട്ടലുകളും ബേക്കറികളും

രോഗം മൂലം ചത്ത കോഴികളെ വെട്ടിയൊരുക്കി ഭക്ഷണമായി വിളമ്പുന്ന കൊച്ചിയിലെ ഹോട്ടലുകളുടെ പട്ടിക പുറത്ത്. സോഷ്യല്‍ മീഡിയകളില്‍ കൂടി ലക്ഷങ്ങളുടെ പ്രചരണം നടത്തി പേരും പെരുമയും ഉണ്ടാക്കിയ ഹോട്ടലുകളില്‍ പോലും ‘സുനാമി ഇറച്ചി’ വില്‍ക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കൊച്ചിയിലെ മുന്‍നിര ഹോട്ടലുകളായ അറേബ്യന്‍ നൈറ്റ്‌സ്, മലബാര്‍ പ്ലാസ, ഇഫ്താര്‍, ഫ്രൈഡ് കിംസ്, ഷാലിമാര്‍, ചാര്‍ക്കോള്‍, ഒബ്‌റോണ്‍ മാള്‍, ദേശ കിംഗ്, റോയല്‍ എംജി റോഡ്, അള്‍ഡ്രീം, കറിച്ചട്ടി, ബക്കറ്റ് ലിസ്റ്റ് എന്നീ ഹോട്ടലുകളില്‍ വിളമ്പിയിരുന്നത് ‘സുനാമി ഇറച്ചി’യാണന്ന് പുറത്തുവന്ന ലിസ്റ്റ് വ്യക്തമാക്കുന്നു. ഇതിന് പുറമെ കൊച്ചിയിലെ മുന്‍നിര ബേക്കറി ശൃഖലകളായ ബെസ്റ്റ് ബേക്കറി, റോയല്‍ ബേക്കറി, കെആര്‍ ബേക്കറി എന്നിവിടങ്ങളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഇതേ ഇറച്ചിയാണ് വിറ്റഴിക്കുന്നത്.

കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നിന്നു അഴുകിയ 500 കിലോ കോഴി ഇറച്ചി ആരോഗ്യ വകുപ്പ് പിടിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ ഇട്ടതിന്റെ അടിസ്ഥാനത്തില്‍ മഹസര്‍ തയാറാക്കാന്‍ എത്തിയപ്പോഴാണ് അഴുകിയ ഇറച്ചി വാങ്ങിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക ലഭിച്ചത്. വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് അഴുകി ഇറച്ചി വാങ്ങിച്ച സ്ഥാപനങ്ങളുടെ ബില്ല് ബുക്കുകള്‍ പിടിച്ചെടുത്തത്. കൊച്ചിയിലെ മുന്‍ നിര ഹോട്ടലുകളും ബേക്കറികളുമുള്‍പ്പെടെ 49 വ്യാപാര സ്ഥാപനങ്ങളാണ് ഇവരുടെ പക്കല്‍ നിന്നും ഇറച്ചി വാങ്ങിയിരുന്നത്.

കഴിഞ്ഞ ദിവസം നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് നഗരസഭാ ഹെല്‍ത്ത് വിഭാഗം കൈപ്പടമുകള്‍ ജന്നത്തുല്‍ ഉലും മദ്രസയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്നും 500 കിലോ അഴുകിയ ഇറച്ചി പിടികൂടിയത്. വൃത്തി ഹീനമായ സാഹചര്യത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന വിലയ അറയിലെ ടണ്ടു ഫ്രീസറുകളിലായാണ് 500 കിലോ കോഴി ഇറച്ചിയും അഴുകിയ 15 കിലോയോളമുള്ള കോഴിയുടെ ചിറക് ഭാഗങ്ങളും കണ്ടെടുത്തത്. ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചില്‍ 49 വ്യാപാരസ്ഥാപനങ്ങളില്‍ വിതരണത്തിന് എത്തിച്ചതായിരുന്നുവെന്ന് ഉടമകള്‍ സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഈ കോഴിഇറച്ചി അപ്പാടെ പിടിച്ചെടുക്കുകയും ബ്രഹ്‌മപുരം പ്ലാന്റില്‍ നിക്ഷേപിക്കുകയുമായിരുന്നു.തുടര്‍ന്ന് ഇറച്ചി സൂക്ഷിച്ചിരുന്ന വീട് സീല്‍ ചെയ്തു.

കൊച്ചിയില്‍ നിന്നു പിടിച്ച 500 കിലോ കോഴിയിറച്ചിയും ഇത്തരത്തില്‍പ്പെട്ടതാണ്. സുനാമി ഇറച്ചിയെന്ന് വിളിക്കുന്ന ഇവ മരണത്തിന് വരെ കാരണമാക്കുന്നവയാണ്. കൊച്ചിയില്‍ നിന്നു പിടിച്ച 500 കിലോ കോഴിയിറച്ചിയും ഇത്തരത്തില്‍പ്പെട്ടതാണ്. സുനാമി ഇറച്ചിയെന്ന് വിളിക്കുന്ന ഇവ മരണത്തിന് വരെ കാരണമാക്കുന്നവയാണ്.

പ്രധാനമായും തമിഴ്‌നാട്ടിലെ ഡിണ്ടിഗല്ലില്‍ നിന്നും ട്രെയിന്‍ മാര്‍ഗം വഴിയാണ് ഇവ എത്തിക്കുന്നത്. ബേക്കറി ഉല്പന്നങ്ങളായ ഷവര്‍മ, ചിക്കന്റോള്‍, പഫ്സ്, കട്‌ലെറ്റ് തുടങ്ങിയവ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇത്തരം സുനാമി ഇറച്ചികള്‍ ഉപയോഗിക്കുന്നത്. പഴകിത്തുടങ്ങിയ മാംസം മുതല്‍ അഴുകിയ മാംസം വരെ ഇങ്ങനെ തീന്‍മേശയിലേക്ക് എത്തുന്നുണ്ട്.
രോഗബാധിതമായ മാടുകളെയും കോഴികളെയും കശാപ്പ് ചെയ്ത് കേരളത്തിലേക്ക് അയക്കുന്നതും പതിവ് രീതിയാണത്രേ. ഇത് ശരിയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്.

ശീതീകരണ സംവിധാനമില്ലാത്ത തെര്‍മോക്കോള്‍ ബോക്സുകളിലാണ് കേരളത്തിലേക്ക് ഇറച്ചി കടത്തുന്നത്. പഴകിയ മാംസത്തില്‍ രൂപപ്പെടുന്ന ഇകോളി, സാല്‍മോണെല്ല, ലിസ്റ്റീരിയ, സ്റ്റഫയിലോ കോക്കസ്, ക്ലോസ്ട്രിഡിയം, ക്യാമ്പയിലോബാക്ടര്‍ പോലുള്ള ബാക്ടീരിയകള്‍ അത്യന്തം അപകടകാരികളാണ്. പഴകിയ മാംസം കറി വച്ചാല്‍ രുചി മാറുമെന്നുറപ്പാണ്. ഷവര്‍മയിലാണെങ്കില്‍ രുചിയില്‍ വലിയ മാറ്റമുണ്ടാകില്ല. ഇതാണ് സുനാമി ഇറച്ചികള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിക്കാന്‍ കാരണം. മറ്റു ബേക്കറി ഉല്പന്നങ്ങളിലേക്കും ഈ മാംസം ഉപയോഗിക്കാനാകുമെന്നതാണ് പ്രത്യേകത.

കര്‍ണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നു കറവ വറ്റിയ, പ്രായാധിക്യമുള്ള, ചികിത്സിച്ചു ഭേദമാകാത്ത രോഗങ്ങളുള്ള മാടുകളെ വ്യാപകമായി കേരളത്തിലേക്കു കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ 3.35 കോടി ജനങ്ങളില്‍ 90 ശതമാനവും നോണ്‍വെജ് ആണ്. ചിക്കനാണ് ഇവര്‍ക്ക് ഏറെ പ്രിയം. ബീഫ് രണ്ടാമത്. ഇത്രയേറെ വരുന്ന ഭക്ഷ്യസാധ്യതയിലേക്കാണ് അലക്ഷ്യമായി അതിര്‍ത്തി കടന്ന് ആഹാരത്തിനുള്ള ഉരുക്കളെത്തുന്നത്. ഏകദേശം 21 ലക്ഷം കന്നുകാലികളെ ഒരു വര്‍ഷം കേരളീയര്‍ ആഹാരമാക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

കന്നുകാലികളെ അതിര്‍ത്തി കടത്താന്‍ പാലിക്കേണ്ട നിയമങ്ങള്‍ എല്ലാം കേരളത്തില്‍ ലംഘിക്കപ്പെടുകയാണ്. കേന്ദ്രനിയമം അനുസരിച്ച് ഒരു വാഹനത്തില്‍ 4 മാടുകളെയേ കൊണ്ടുവരാനാകൂ. അതു പ്രായോഗികവുമല്ല. എന്നാല്‍ കുത്തിനിറച്ചെത്തുന്ന കന്നുകാലി വണ്ടികള്‍ നിരത്തുകളില്‍ സര്‍വ സാധാരണമാണ്. അതില്‍ത്തന്നെ പലതും ലക്ഷ്യസ്ഥാനത്തെത്തുമ്പോഴേക്കും ചത്തുവീഴാറുണ്ട്. ചത്തതിനെയെല്ലാം ഇറച്ചിയാക്കി മാര്‍ക്കറ്റിലെത്തിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ നാമക്കല്‍, ദിണ്ഡിഗല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ലോഡ് കണക്കിന് കോഴികള്‍ കേരളത്തിലേക്ക് എത്തുന്നത്. ഇതില്‍ പത്തു ശതമാനം കോഴികള്‍ ചൂടുമൂലവും പരസ്പരം ചവിട്ടിയും കൊത്തിപ്പറിച്ചും വെള്ളവും ആഹാരവും കിട്ടാതെ ചാകും. രണ്ട് കിലോ വരുന്ന ഒരു കോഴിയ്ക്ക് വില കൂടി നില്‍ക്കുന്ന സീസണില്‍ 225 – 250 രൂപ വരെയാണ്. ചത്ത കോഴികളെ സംസ്‌കരിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഒരെണ്ണത്തിന് 100 രൂപ നിരക്കില്‍ ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും നല്‍കും. കുഴിമന്തി,അല്‍ഫാം, ഷവര്‍മ, സാന്‍ഡ് വിച്ച്, പഫ്സ് തുടങ്ങിയ വിഭവങ്ങളായി ഇത് തീന്‍ മേശയില്‍ എത്തും. ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യാന്‍ സാദ്ധ്യത ഇല്ലാത്ത ഭക്ഷണവിഭവങ്ങള്‍ ആയതിനാലാണ് ഭക്ഷ്യവിഷബാധയ്ക്ക് കൂടുതലായും കാരണമാകുന്നത്.

തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും പാടശേഖരങ്ങളില്‍ ഉഴുന്നതിനും, വണ്ടിക്കാളകളായും ഉപയോഗിക്കുന്ന മാടുകളെയാണ് പ്രായമാകുമ്പോള്‍ അറവിനായി നല്‍കുന്നത്. ഇത്തരത്തില്‍ ഉഴുന്നതിന് ഉപയോഗിക്കുന്ന മാടുകളുടെ തുട ഭാഗത്ത് അടിയേറ്റ് രക്തം ചത്തു കിടക്കാറുണ്ട്. ഇത്തരത്തിലുള്ള ഭാഗങ്ങളും, കരളും ആഹാരമാക്കാറില്ല. ഇവയാണ് പലഹാരങ്ങള്‍ ഉണ്ടാക്കാനായി വന്‍ തോതില്‍ കേരളത്തിലേക്ക് എത്തുന്നത്.