'സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് പോകാന്‍ കാരണം വിശ്വാസ സംരക്ഷണം'; യു.ഡി.എഫിന് വേണ്ടി വോട്ട് പിടിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍

സാമുദായിക സ്വാധീനം ഉപയോഗിച്ച് എന്‍.എസ്.എസ് യുഡിഎഫിന്‌ വേണ്ടി വോട്ടു പിടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അവരുടെ അഭിപ്രായമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്‌.  ഉപതിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും തങ്ങള്‍ സ്വീകരിച്ച ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി നിലപാടെടുത്ത എന്‍എസ്എസിനെതിരെ ഫലപ്രഖ്യാപനത്തിന് ശേഷം വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുകുമാരന്‍ നായരുടെ പ്രതികരണം.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക്‌ അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തതാണ് പ്രധാനമായും സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് മാറാൻ കാരണം. സംസ്ഥാന സര്‍ക്കാര്‍ ഈശ്വരവിശ്വാസം ഇല്ലാതാക്കാന്‍ ആചാര അനുഷ്ഠാനങ്ങള്‍ക്ക് എതിരായി നില കൊണ്ടു. ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ മുന്നോക്ക വിഭാഗത്തെ ബോധപൂര്‍വ്വം അവഗണിക്കുകയാണ്. മുന്നോക്ക സംവരണം നടപ്പാക്കുന്നത് ബോധപൂര്‍വ്വം വൈകിപ്പിച്ചു.

സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയത് അനര്‍ഹമായത് നേടാനോ വഴിവിട്ട നേട്ടങ്ങള്‍ക്കോ വേണ്ടിയല്ലെന്ന് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കണം. മുന്നോക്ക വിഭാഗത്തിന് നീതി ലഭിക്കുന്നതിനും ആചാര സംരക്ഷണത്തിനും നാടിന്റെ നന്മക്കും വേണ്ടിയാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടി വന്നത്.

ശരിദൂരം ആയിരുന്നെങ്കിലും പ്രവര്‍ത്തകരെ സംബന്ധിച്ച് അവര്‍ക്കിഷ്ടമുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ വിലക്കില്ലായിരുന്നു. അതനുസരിച്ച് എന്‍എസ്എസ് താലൂക്ക് യൂണിയനുകളുമായി ബന്ധപ്പെട്ടവര്‍ അവരുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തനം നടത്തിയത്. ഇത് ഏറ്റെടുത്താണ് കാര്യമറിയാതെ എന്‍എസ്എസ്സിനെതിരെ പ്രചാരണം നടത്തിയത്. എന്‍എസ്എസ് സാമുദായിക സ്വാധീനം ഉപയോഗിച്ച് യുഡിഎഫിന് വോട്ട് പിടിച്ചിട്ടില്ലെന്നും അത്തരം ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സുകുമാന്‍ നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.