ഹൈക്കമാന്റിനെ വെല്ലുവിളിച്ച് സുധാകരന്‍ പക്ഷം; മാറ്റേണ്ടത് കെപിസിസി അധ്യക്ഷനെയല്ല, ദീപാ ദാസ് മുന്‍ഷിയെ; നേതൃമാറ്റത്തില്‍ കടുത്ത നിലപാടുമായി കെ സുധാകരന്‍

കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഹൈക്കമാന്റിനെ വെല്ലുവിളിച്ച് കെ സുധാകരന്‍ പക്ഷം. കെ സുധാകരനെ ചുമതലയില്‍ നിന്ന് മാറ്റരുതെന്നും മാറ്റിയാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും സുധാകരന്‍ പക്ഷം അറിയിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഹൈക്കമാന്റ് ആണെന്നും സുധാകരന്‍ പക്ഷം ആരോപിക്കുന്നു.

നേതൃമാറ്റം സംബന്ധിച്ച് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കെ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണത്തില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ കെപിസിസി അധ്യക്ഷ പദവി ഒഴിയില്ലെന്ന നിലപാടില്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു.

ഇതിനായി കെ സുധാകരന്‍ നേതാക്കളുടെ പിന്തുണ തേടിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഹൈക്കമാന്റിനെതിരെ നിലപാടുമായി സുധാകരന്‍ പക്ഷം രംഗത്തുവന്നത്. കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുന്‍ഷിക്കെതിരെയായിരുന്നു സുധാകരന്‍ പക്ഷത്തിന്റെ വിമര്‍ശനം.

ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണം ദീപാ ദാസ് മുന്‍ഷി ആണെന്നും അവരെ ഉടനെ ചുമതലയില്‍ നിന്നും മാറ്റണമെന്നുമാണ് ആവശ്യം. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമ്പൂര്‍ണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെ ചുമതലയില്‍ നിന്നും നീക്കാനാണ് ഹൈക്കമാന്റ് തീരുമാനം.

ആന്റോ ആന്റണിയെ അധ്യക്ഷനാക്കി പുതിയ കമ്മറ്റിയെ രൂപീകരിച്ച് ക്രൈസ്തവ സഭകളെ സംസ്ഥാനത്ത് കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ പദ്ധതി. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ സുധാകരനെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കെ സുധാകരന്റെ വാദം.

ഇതോടെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ സുധാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിയുമെന്ന ആശങ്കയും പാര്‍ട്ടിയ്ക്കുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും അടുത്തിരിക്കെ സുധാകരന്‍ കോണ്‍ഗ്രസിനെതിരെ നിലപാടെടുത്താല്‍ അത് തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിലുണ്ട്.