കൊല്ലം തേവലക്കര ബോയ്‌സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കും വീഴ്ചയുണ്ടെന്ന് തുറന്ന് പറഞ്ഞ് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ഇബിക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി വ്യക്തമാക്കുന്നത്. അതേസമയം കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികമായി കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും പിന്നീട് വിശദമായ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വേണ്ട ധനസഹായ തുക കൈമാറുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ലൈനിന് തറനിരപ്പിൽ നിന്ന് നിയമപ്രകാരമുള്ള അകലവ്യത്യാസം ഇല്ലാത്തതിനാൽ കെഎസ്ഇബിയും അനധികൃതമായി ലൈനിന് കീഴിൽ നിർമ്മാണ പ്രവർത്തനം നടത്തിയതിനു സ്‌കൂൾ അധികൃതരും ഉത്തരവാദികളാണെന്നു പ്രാഥമികമായി അന്വേഷണത്തിൽ വിലയിരുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. സൈക്കിൾ ഷെഡ്ഡിന് മുകളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനിൽ സ്പേസർ സ്ഥാപിച്ചിരുന്നു. ലൈനുകൾ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാനാണ് സ്പേസർ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്നും ഈ ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ലായിരുന്നു എന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ, വൈദ്യുതി ലൈനിൽ നിന്നും സൈക്കിൾ ഷെഡിലേക്ക് ആവശ്യമായ സുരക്ഷാ അകലം പാലിച്ചിട്ടില്ല എന്നും റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. ഈ സൈക്കിൾ ഷെഡ് സ്ഥാപിച്ചതിന് ഏതെങ്കിലും അനുമതി ലഭിച്ചിരുന്നോ എന്നതിലും സംശയമുണ്ട്. മന്ത്രി പറഞ്ഞു. ലൈനിന് അടിയിൽ ഒരു നിർമ്മാണം നടക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്. വൈദ്യുതി ലൈനുകളിൽ കൃത്യമായി ഇടവേളകളിൽ സുരക്ഷാ പരിശോധന നടത്തണമെന്ന് വൈദ്യുതി ബോർഡിൽ നിർദേശം ഉള്ളതാണ്.
പ്രസ്‌തുത ലൈൻ കവചിത കേബിളുകളാക്കി മാറ്റുന്നതിനും ലൈനിനടിയിൽ ഒരു പോസ്റ്റ് സ്ഥാപിക്കുന്നതിനുമുള്ള അനുമതി സ്കൂൾ മാനേജ്‌മെന്റിനോട് കെ.എസ്.ഇ.ബി അധികൃതർ ആവശ്യപ്പെട്ടിരുന്നു. അടുത്ത മാനേജ്‌മെന്റ് കമ്മിറ്റി മീറ്റിങ്ങിനു ശേഷം അറിയിക്കാമെന്നായിരുന്നു സ്കൂൾ മാനേജ്മെന്റ്റ് അറിയിച്ചത്. അടിയന്തരമായി കെഎസ്‌ഇബിയുടെ ലൈനുകൾ പരിശോധന നടത്തി ആവശ്യം വേണ്ട സുരക്ഷ നടപടികൾ സ്വീകരിക്കണമെന്ന് വൈദ്യുതി ബോർഡിന് നിർദ്ദേശം നൽകി. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ച്‌ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.