സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ സാലറി കട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലുറച്ച് സംസ്ഥാന ധനകാര്യ വകുപ്പ്. സാലറി കട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാകില്ല. എന്നാൽ, നടപടികൾ ഏകപക്ഷീയമാകില്ല. ജീവനക്കാർക്കായി കൂടുതൽ ആശ്വാസ പദ്ധതികൾ നടപ്പാക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ശമ്പളം നൽകാൻ 2,000 കോടി രൂപയുടെ വായ്പയെടുക്കണം. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മതിയെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് നിർദേശിച്ചു.
ശമ്പളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാൽ ഈ മാസത്തെ ശമ്പളം പൂർണമായും നൽകും. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അടുത്തമാസം 20 വരെ സമയമുണ്ട്. ഇതിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഇതുവരെ പിടിച്ച ശമ്പളം ധനകാര്യ സ്ഥാപനങ്ങളിലൂടെ ഉടൻ തിരിച്ചു നൽകിയ ശേഷം അഞ്ചുമാസത്തേക്ക് ആറുദിവസത്തെ ശമ്പളം തുടർന്നു പിടിക്കാനുള്ള നിർദേശത്തോട് ഇതിനകം സിപിഎം, സിപിഐ. സംഘടനകൾ യോജിച്ചിട്ടുണ്ട്. ഈ നിർദേശത്തിന് മുൻഗണന നൽകാനും തീരുമാനമായിട്ടുണ്ട്.
Read more
നേരത്തെ പ്രഖ്യാപിച്ചിരുന്ന സാലറി കട്ട് കഴിഞ്ഞമാസം അവസാനിച്ചിരുന്നു. സ്പാർക്കിൽ ശമ്പളം സംബന്ധിച്ച കാര്യങ്ങൾ പ്രോസസ് ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ സബ്മിറ്റ് ചെയ്യാൻ കഴിയുന്നില്ല. സാലറി കട്ട് വേണ്ടെന്ന തീരുമാനം സംബന്ധിച്ച ഉത്തരവിറങ്ങിയാൽ ഈ സംവിധാനം ശരിയാകുമെന്നാണ് കരുതുന്നത്. മാസം മൂന്ന് ദിവസത്തെ ശമ്പളം വീതം പിടിക്കുന്ന നിർദേശമാണ് ധനവകുപ്പ് പരിഗണിക്കുന്നത്. എന്നാൽ ഇക്കാര്യം പുനരാലോചിക്കണമെന്ന നിർദേശമാണ് സി.പി.എം സെക്രട്ടേറിയറ്റും കൈക്കൊണ്ടത്. ജീവനക്കാരുമായി വീണ്ടും ചർച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം തീരുമാനമെടുത്താൽ മതിയെന്നും സി.പി.എം അഭിപ്രായപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ സാലറി കട്ട് സംബന്ധിച്ച് സർക്കാർ വീണ്ടും ജീവനക്കാരുമായി ചർച്ച നടത്തും.