എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും ; ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തും

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിനാണ് പ്രഖ്യാപനം. നേരത്തെ പ്രഖ്യാപിച്ചതിലും ഒരു ദിവസം മുൻപേയാണ് ഫലം പുറത്തുവിടുന്നത്. പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫല പ്രഖ്യാപനം നടത്തും.രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്.

പരീക്ഷാ മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 3 മുതല്‍ 26 വരെയായിരുന്നു് മൂല്യനിര്‍ണയം നടന്നത്. ഇതോടൊപ്പം ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 5മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിച്ചിരുന്നു. പറഞ്ഞിരുന്നതിലും ഒരു ദിവസം മുന്നെയാണ് ഈ പ്രാവശ്യം ഫലപ്രഖ്യാപനം.

4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതി. ഇതില്‍ 2,05,561 പേര്‍ പെണ്‍കുട്ടികളും 2,13,801 പേര്‍ ആണ്‍കുട്ടികളുമാണ്. മാര്‍ച്ച് 9 മുതല്‍ 29 വരെയാണ് പരീക്ഷ നടന്നത്. 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും, എയ്ഡഡ് മേഖലയില്‍ 1,421 സെന്ററുകളും അണ്‍ എയ്ഡഡ് മേഖലയില്‍ 369 സെന്ററുകളുമാണ് ഉണ്ടായിരുന്നത്.