ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്ന കാമ്പയിന്റെ തലപ്പത്ത് ശ്രീലേഖ ജോലി ചെയ്യുന്നു; ആരോപണങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ല: ബാലചന്ദ്രകുമാര്‍

നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശ്രീലേഖ ഇപ്പോള്‍ പറഞ്ഞത് വെളിപ്പെടുത്തലല്ല, ആരോപണങ്ങള്‍ മാത്രമാണ്. ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ല. സര്‍വീസില്‍ നിന്ന് ഇറങ്ങിയതിന്റെ അടുത്ത ദിവസം മുതല്‍ അവര്‍ ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്ന ക്യാമ്പെയിന്റെ തലപ്പത്ത് ജോലി ചെയ്യുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീലേഖ ഇപ്പോള്‍ പുറത്തു പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാരിനോട് പറഞ്ഞില്ലെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് നിലിവലെ പരാമര്‍ശങ്ങള്‍ എന്നറിയില്ല. ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും ശിക്ഷിക്കാന്‍ തക്ക തെളിവുകളില്ലെന്നുമാണ് യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു മുന്‍ ഡിജിപി വെളിപ്പെടുത്തലുകള്‍ നടത്തിയത്. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ദിലീപ് നിരപരാധിയാണ്. ദിലീപിന് എതിരെ തെളിവുകള്‍ ഒന്നുമില്ല. വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്നുമായിരുന്നു ഡിജിപി പറഞ്ഞത്.

കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞാണ് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് എഴുതിയത് എന്ന് പറയപ്പെടുന്ന കത്ത് പുറത്ത് വന്നത്. ഈ കത്ത് സുനിയുടെ സഹതടവുകാരനായ വിപിനാണ് എഴുതിയത്. അയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ വ്യക്തമാക്കി. പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചതാണെന്നും മുന്‍ ഡിജിപി വെളിപ്പെടുത്തിയിരുന്നു.