ദേശീയപാത വികസനം അട്ടിമറിച്ചിട്ടില്ല; പ്രളയദുരിതത്തില്‍ പെട്ടവരുടെ സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ശ്രീധരന്‍ പിള്ള

ദേശീയ പാത വികസനം താന്‍ അട്ടിമറിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. തോമസ് ഐസക്കിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രളയ ദുരിതത്തില്‍പ്പെട്ടവരുടെ സ്ഥലം ഏറ്റെടുക്കുന്നത് താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നാണ് താന്‍ കത്തില്‍ ആവശ്യപ്പെട്ടത്. അല്ലാതെ മന്ത്രി ആരോപിച്ചതു പോലെ ദേശീയപാത വികസനം അട്ടിമറിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിഎച്ച്ഡി കിട്ടിയതു കൊണ്ട് ഇംഗ്ലിഷ് അറിഞ്ഞിരിക്കണമെന്നു നിര്‍ബന്ധമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പലരും വന്നു മെമ്മൊറാണ്ടം തരാറുണ്ടെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അതു ബിജെപിയുടെ കവറിങ്ങ് ലെറ്റര്‍ വെച്ച് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അയച്ചു നല്‍കാറുണ്ട്. അതാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളത്തെ ഭൂമിയേറ്റെടുക്കല്‍ നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ശ്രീധരന്‍ പിള്ള അയച്ച കത്ത് തോമസ് ഐസക് ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു. സംയുക്ത സമരസമിതിയുടെ ആവശ്യപ്രകാരം കത്ത് അയയ്ക്കുന്നതെന്നാണു ശ്രീധരന്‍പിള്ള 2018 സെപ്റ്റംബര്‍ 14 ന് അയച്ച കത്തില്‍ പറയുന്നത്.