കൊല്ലത്ത് സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി നീക്കം, ശ്രീധരന്‍ പിള്ളയ്ക്ക് സീറ്റുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ സിനിമാ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി മത്സരിച്ചേക്കും. ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പത്തനംതിട്ടയില്‍ ഇത്തവണ ബിജെപിക്കായി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജനവിധി തേടിയേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള മത്സരിക്കുന്നതിനോട് പ്രതികൂലമായിട്ട് പ്രതികരിച്ചിരിക്കുന്നത്.

പത്തനംതിട്ടിയില്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന അഭിപ്രായം ശക്തമായതോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന് മനംമാറ്റം വന്നിരിക്കുന്നത്. ശ്രീധരന്‍പിള്ളയ്ക്കും പത്തനംതിട്ടയില്‍ മത്സരിക്കാനായിരുന്നു താത്പര്യം. രാഷ്ട്രീയപരമായി ബിജെപിയെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തില്‍ ഏറെ പ്രധാന്യമുള്ള മണ്ഡലമാണ് പത്തനംതിട്ട. അതിനാല്‍ തന്നെ കെ സുരേന്ദ്രന് അനുകൂലമായിട്ടാണ് കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിക്കുക എന്ന സൂചനയുണ്ട്.

കേന്ദ്രത്തില്‍ ബിജെപിക്ക് ഭരണതുടര്‍ച്ച ലഭിക്കുകയും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുകയും ചെയ്താല്‍ സംസ്ഥാനത്തിന് ഒരു കേന്ദ്രമന്ത്രിയെ ലഭിക്കുമെന്ന പ്രചാരണം ശക്തമാണ്. തിരുവനന്തപുരത്ത് ജയിച്ചാല്‍ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കുമെന്ന രീതിയിലുള്ള പ്രചാരണമാണ് സംസ്ഥാനത്ത് ബിജെപി സ്വീകരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇക്കാര്യത്തില്‍ ആര്‍എസ്എസിന് ഉറപ്പു നല്‍കിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ ആര്‍എസ്എസ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രചാരണങ്ങളില്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസും ഒളിഞ്ഞും തെളിഞ്ഞും ഇതേ രീതിയില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശശി തരൂരിനെ കേന്ദ്ര മന്ത്രിയാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രചാരണം. വിദേശകാര്യ മന്ത്രാലയം പോലെ സുപ്രധാന വകുപ്പിലേക്കാണ് തരൂരിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല വഹിച്ച കേന്ദ്രമന്ത്രി സ്ഥാനം വിവാങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കുകയായിരുന്നു.

അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ നിന്നും ഒന്നില്‍ അധികം പേര്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നും പ്രചാരണം ശക്തമാണ്. സി ദിവാകരനാണ് തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. എംഎല്‍എ, സിപിഐയുടെ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ശക്തമായ സ്ഥാനാര്‍ത്ഥിയായിട്ടാണ് സി ദിവാകരനെ ഇടതുമുന്നണി കരുതുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം ഇതിനകം ദേശീയതലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.