അന്‍പത് പേര്‍ക്ക് ഒരുമിച്ച് ജോലി കിട്ടുന്ന ഒരു സ്ഥാപനം പോലും പാലായിലില്ല; വികസനം വേണമെങ്കില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും ശ്രീധരന്‍പിള്ള

പാലാ ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് പി.എസ് ശ്രീധരന്‍പിള്ള. ഈ ഉപതിരഞ്ഞെടുപ്പില്‍ പ്രാദേശിക വികാരം മാത്രമായിരിക്കും അലയടിക്കുകയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനത്തില്‍ പിന്തള്ളപ്പെട്ടുപോയ മണ്ഡലമാണ് പാല. അന്‍പത് പേര്‍ക്ക് ഒരുമിച്ച് ജോലി കിട്ടുന്ന ഒരു സ്ഥാപനം പോലും പാലായിലില്ല. ഗ്രാമങ്ങളില്‍ ഒട്ടും വികസനമില്ല. ഇതൊക്കെ വിലയിരുത്തി ജനങ്ങള്‍ എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്യുമെന്നാണ് വിശ്വാസമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും പാലാക്കാരെ കാണാന്‍ സാധിക്കും. എവിടെയും ചെന്ന് കൃഷി ചെയ്ത് വികസന ഭൂപടത്തില്‍ ഇടം പിടിക്കുന്നവരാണ് പാലാക്കാര്‍. ഏറ്റവും കുടുതല്‍ പേര്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് കശ്മീര്‍. അവിടേക്ക് പോകാന്‍ സൗകര്യമൊരുക്കിയത് മോഡി സര്‍ക്കാരാണ്. ഇതിനെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസുകാരും സി.പി.എമ്മുകാരും ചെയ്തതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

എവിടെയും പോകാനും സ്ഥലം വാങ്ങാനും ചിന്തിക്കുന്ന ജനതയുള്ള പാലായെ സംബന്ധിച്ചടത്തോളം ഇത് നല്ല അവസരമാണ്. മോഡിയോട് ഇഴുകിച്ചേരാന്‍ ആഗഹിക്കുന്ന ജനങ്ങളെ സമാഹരിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പാലായിലെ ജനവിധി എന്‍.ഡി.എയ്ക്ക് അനുകൂലമാകും. എന്‍.ഡി.എയ്ക്ക് മറ്റ് സംഘടനകളുടെ പിന്തുണയും ഉണ്ടെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.