സ്പ്രിംക്ളർ ലാവലിനേക്കാൾ വലിയ അഴിമതി; മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാലംഘനം, രാജിവെച്ച് അന്വേഷണം നേരിടണം: മുല്ലപ്പള്ളി

സ്പ്രിംക്ളർ ഇടപാടിൽ നടന്നത് ലാവലിനേക്കാൾ വലിയ അഴിമതിയാണ് എന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ആരെയും ഭയപ്പെടാതെയും ആരെയും പ്രീതിപ്പെടുത്താതെയും തന്റെ കര്‍ത്തവ്യം നിര്‍വഹിക്കും എന്ന സത്യപ്രതിജ്ഞാലംഘനമാണ് സ്പ്രിംക്ളർ കമ്പനിയുമായുള്ള ഇടപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎം കേന്ദ്ര നേതാക്കളായ സീതാറാം യെച്ചൂരിയുടേയും പ്രകാശ് കാരാട്ടിൻ്റേയും നിലപാട് എന്താണെന്ന് അറിയാൻ താത്പര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോവിഡ് 19-ൻറെ മറവിൽ വലിയ വഞ്ചനയാണ് നടന്നത്. വിവാദ കമ്പനിയെ കേരളത്തിലേക്ക് കൊണ്ട് വന്നത് ആരാണ്. അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണ്. കരാറിൽ നിന്നും എന്ത് നേട്ടമാണ് സർക്കാരിനുണ്ടായത്. മന്ത്രിസഭ ഈ കരാർ പരിശോധിച്ചിരുന്നോ?

ആരോഗ്യ തദ്ദേശ വകുപ്പുകൾക്ക് മുമ്പാകെ സമർപ്പിച്ചിരുന്നോ ? ധനകാര്യ വകുപ്പിന്റെ അനുമതി കരാറിന് കിട്ടിയിരുന്നോ ? സ്വകാര്യ വിവരങ്ങൾ എടുക്കുന്നതിന് വ്യക്തികളുടെ അനുമതി വേണം. ഈ കരാറിൽ ഈ അനുമതി തേടിയിരുന്നോ. കരാറിലെ ഐടി സെക്രട്ടറിയുടെ ഒപ്പിൽ തിയതി ചേർക്കാത്തതെന്ത് കൊണ്ട് എന്നീ ചോദ്യങ്ങളും മുല്ലപ്പള്ളി ചോദിച്ചു.

2017-ല്‍ ജസ്റ്റിസ് പുട്ട സ്വാമിയുടെ വിധി പ്രകാരം വ്യക്തിയുടെ വ്യക്തിഗത വിവരങ്ങള്‍ അയാളുടെ മൗലികാവകാശത്തില്‍ പെടുത്തിയാണ് സുപ്രീം കോടതി കാണുന്നത് എന്ന കാര്യം മുഖ്യമന്ത്രിക്കറിയില്ലേ എന്നും മുല്ലപ്പള്ളി ചോദിച്ചു.

374 കോടി അഴിമതി നടത്തി എന്ന് പറയപ്പെടുന്ന ലാവലിന്‍ അന്താരാഷ്ട്ര അഴിമതിക്കേസില്‍ ഇപ്പോഴും സുപ്രീംകോടതി മുമ്പാകെ കൈയും കെട്ടി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ഒരു അന്താരാഷ്ട്ര അഴിമതിക്ക് കൂട്ടു നില്‍ക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും എന്തൊരു തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക് എന്നും ലാവലിനെക്കാൾ ഗുരുതര അഴിമതിയാണ് സ്പ്രിംക്ളർ അഴിമതി എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു വേണം അന്വേഷണം നേരിടാൻ എന്നും മുല്ലപ്പള്ളി പറഞ്ഞു.