വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തിട്ടുള്ളത്. നിലവില്‍ കേസിലെ ആറ് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്നും പോലീസ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അഖില്‍ കെ.ഈ മാസം 18 നാണ് സിദ്ധാര്‍ഥന്‍ മരിച്ചത്. പിന്നാലെ 23ന് കേസിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പ്രതികളും ഒളിവില്‍ പോവുകയായിരുന്നു.
16നും 17നും കോളേജില്‍ നടന്ന സ്‌പോര്‍ട്സ് ഡേയ്ക്ക് പിന്നാലെയാണ് കോളേജില്‍ ആക്രമണങ്ങള്‍ നടക്കുന്നത്. 16ന് രാത്രിയിലാണ് മര്‍ദനവും അക്രമവും തുടങ്ങിയതെന്നാണ് നേരത്തെ അറസ്റ്റിലായവര്‍ പൊലീസിനോടു പറഞ്ഞത്. 17ന് സിദ്ധാര്‍ഥന്‍ മാനസികമായി തളര്‍ന്ന നിലയിലായതുകൊണ്ട് കാവലിരുന്നെന്നും പറഞ്ഞിരുന്നു. 18ന് പ്രശ്‌നമൊന്നുമില്ലെന്നു കണ്ടതോടെ പിന്നീട് അത്ര കാര്യമാക്കിയില്ല. കുളിക്കാന്‍ പോവുകയാണെന്നു പറഞ്ഞ് ബാത്ത് റൂമില്‍ കയറിയ സിദ്ധാര്‍ഥനെ ഉച്ചയോടെ മരിച്ച നിലയില്‍ കാണുകയായിരുന്നു.
സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചകാര്യം പുറത്തറിയാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവം പുറത്തുപറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് ഹോസ്റ്റല്‍ മുറിയില്‍ കയറി സംഘത്തിലുണ്ടായിരുന്നയാള്‍ ഭീഷണിപ്പെടുത്തിയെന്ന് ആണ് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട സിന്‍ജോ ജോണ്‍സനാണ് ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അതുകൊണ്ടാണ് കുട്ടികളാരും ഇതുസംബന്ധിച്ച വിവരം പുറത്തുപറയാതിരുന്നത്. മര്‍ദനവിവരം പുറത്തറിയിച്ച ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുമെന്നു ഭയന്ന് അവധിയില്‍ പോയിരിക്കുകയാണ്.
ക്യാമ്പസില്‍ സിദ്ധാര്‍ത്ഥന്‍ നേരിട്ടത് മൃഗീയമായ വിചാരണയാണ്. ഈ ക്രൂരത വിദ്യാര്‍ത്ഥിക്കൂട്ടം കണ്ടു നില്‍ക്കുകയായിരുന്നു. ഒരാള്‍ പോലും സിദ്ധാര്‍ത്ഥന്റെ രക്ഷയ്ക്ക് വന്നില്ല. 130 കുട്ടികളുള്ള ഹോസ്റ്റലിലാണ് സിദ്ധാര്‍ത്ഥന്‍ പരസ്യ വിചാരണ നേരിടേണ്ടി വന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെച്ച് സിദ്ധാര്‍ത്ഥന്‍ ക്രൂരത നേരിടുമ്പോഴും അടുത്ത സുഹൃത്തുക്കള്‍ പോലും സഹായിച്ചില്ല. ഇത് സിദ്ധാര്‍ത്ഥിനെ മാനസികമായി തളര്‍ത്തിയെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ ആരും പ്രതികരിക്കാതെ ഇരിക്കുന്നതാണ് വെറ്റിനറി കോളേജിലെ അലിഖിത നിയമമെന്നാണ് പുറത്തുവരുന്നത്. കോളേജ് ഹോസ്റ്റലില്‍ അടിപിടികള്‍ ഇടയ്ക്കുണ്ടാകുമ്പോഴും ഒന്നും പുറത്തുപോകരുതെന്നാണത്രേ അലിഖിത നിയമം. ഹോസ്റ്റലിലെ അടി അവിടെ തീരണമെന്നാണത്രെ തിട്ടൂരം. സിദ്ധാര്‍ത്ഥന്റെ ജീവനെടുക്കാനും വഴിയൊരുക്കിയത് ഇതു തന്നെയായിരുന്നു.
Read more
ഹോസ്റ്റലിലെ നടുമുറ്റത്ത് വച്ച് വിദ്യാര്‍ത്ഥികള്‍ കണ്ടു നില്‍ക്കെയായിരുന്നു ക്രൂര മര്‍ദനം. മൂന്ന് മണിക്കൂര്‍ നീണ്ട പീഡനം. നാഷണല്‍ ആന്റി റാഗിങ് സെല്ലിന് പരാതി ലഭിച്ചതോടെയാണ് സംഭവം മാറുന്നത്. അതുവരെ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. റാഗിങ് നടന്നതായി കുട്ടികള്‍തന്നെ കോളേജ് അധികൃതര്‍ക്ക് മൊഴിനല്‍കുന്നതും പോലീസ് കേസെടുക്കുന്നതുമെല്ലാം റാഗിങ് സെല്ലിന്റെ ഇടപെടലിനു പിന്നാലെയാണ്.