അട്ടപ്പാടിയിൽ ഗർഭിണികൾക്ക് പ്രത്യേകപദ്ധതി, നവജാത ശിശുക്കൾക്ക് ഐസിയു: ആരോഗ്യമന്ത്രി വീണാ ജോർജ്

അട്ടപ്പാടിയിലെ ഗർഭിണികൾക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഹൈറിസ്ക്ക് വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുക. നവജാത ശിശുക്കൾക്കുള്ള ഐസിയു ഉടൻ ആരംഭിക്കുമെന്നും ശിശുരോഗ വിദഗ്‌ധനെയും ഗൈനക്കോളജിസ്റിനെയും നിയമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ചുരമിറങ്ങാത്ത അട്ടപ്പാടിയിൽ തന്നെ ചികിത്സ ലഭ്യമാക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കും. കോട്ടത്തറ ആശുപത്രിയെ കുറിച്ച് പരാതി ലഭിച്ചെന്നും പരാതി പരിശോധിച്ച് വീഴ്ച്ച സംഭവിച്ചെങ്കിൽ വേണ്ട നടപടി സ്വീകരിക്കുമെന്നും ഊരുകൾ സന്ദർശിച്ച ശേഷം മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജ് അപ്രതീക്ഷിത സന്ദർശനം നടത്തിയത്.

അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി ഗർഭിണികളിൽ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്.

കണക്കെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 426 ഗർഭിണികളിൽ 245 പേരാണ് ഹൈറിസ്കിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ആദിവാസികളുടെ സ്ഥിതിയാണ് ഗുരുതരം. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കുറവ്, അരിവാൾ രോഗം, ഗർഭം അലസാൻ സാധ്യതയുള്ളവർ, ഗർഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവർ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഗർഭിണികളെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്.