കുമ്മനത്തിന് ഒപ്പം ഫോട്ടോ, മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എയുടെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത; ജന്മഭൂമിക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കുടുംബം

മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എ, പി എ പി മുഹമ്മദ് കണ്ണിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന ജന്മഭൂമിയുടെ വ്യാജവാർത്തയ്ക്കെതിരെ കുടുംബം രംഗത്ത്. നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എ, പി.എ.പി മുഹമ്മദ് കണ്ണിന്റെ കുടുംബം. മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം വെസ്റ്റില്‍നിന്ന് മൂന്ന് തവണ വിജയിച്ച മുഹമ്മദ് കണ്ണിന്റെ മകന്‍ ഹബീബ് റഹമാന്‍ ബിജെപിയില്‍ ചേര്‍ന്നെന്നാണ് വ്യാജപ്രചാരണം നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് ജന്മഭൂമി പത്രത്തില്‍ വാര്‍ത്ത വന്നത്. ഹബീബ് റഹമാന്‍ കുമ്മനത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും പത്രത്തില്‍ നല്‍കിയിരുന്നു. നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും ഹബീബിന്റെ വീട്ടില്‍ വോട്ട് അഭ്യര്‍ത്ഥിക്കാനെത്തി. ഈ സമയത്ത്  എടുത്ത ചിത്രമാണിതെന്നും ഇതാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചതെന്നും ഹബീബിന്റെ കുടുംബം പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെയാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം രാജശേഖരന്‍ ഹബീബിന്റെ വീട്ടിലെത്തിയത്. സ്വകാര്യ സംഭാഷണത്തിന് ശേഷം മടങ്ങും മുമ്പ് ഒരു ഷോള്‍ കുമ്മനം ഹബീബിനെ അണിയിച്ചു, ചിത്രം എടുക്കുകയും ചെയ്തിരുന്നു.

വീട്ടില്‍ എത്തിയ ആളെ സ്വീകരിച്ചത് ആതിഥ്യമര്യാദയുടെ പേരിലാണെന്നും തങ്ങള്‍ യു.ഡി.എഫിന്റെ അനുഭാവികളാണെന്നും ഹബീബിന്റെ മകന്‍ ജുനൈദ് പറഞ്ഞു. വ്യാജവാര്‍ത്തക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നീങ്ങുമെന്നും കുടുംബം പറഞ്ഞു.