മകന്‍ മുസ്ലിം യുവതിയെ വിവാഹം ചെയ്തു; പൂരക്കളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി

കണ്ണൂര്‍ കരിവെള്ളൂരില്‍ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്രക്കമ്മിറ്റി. മകന്‍ മുസ്ലിം യുവതിയെ വിവാഹം ചെയ്തതിനാണ് കഴിഞ്ഞ് നാല് പതിറ്റാണ്ടായി കലാരംഗത്തുള്ള വിനോദ് പണിക്കരെ പ്രദേശത്തെ ക്ഷേത്രക്കമ്മിറ്റി പൂരക്കളിയില്‍ നിന്ന് വിലക്കിയത്. ആചാരത്തിന് കളങ്കം വരുമെന്ന് കാണിച്ചാണ് മാറ്റിനിര്‍ത്തിയത്.

ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിനായി നാലും അഞ്ചും വര്‍ഷം മുന്‍പേ സമുദായക്കാര്‍ പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇത് പ്രകാരം കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തിലും കുനിയന്‍ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരക്കളിക്കും മറത്തുകളിക്കും വിനോദ് പണിക്കരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മകന്‍ മുസ്ലിം യുവതിയെ വിവാഹം ചെയ്തതോടെ നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ നിന്ന് വിനോദ് പണിക്കരെ മാറ്റി മാറ്റൊരാളെ കൊണ്ട് നടത്തിച്ചു.

ഇതര മതസ്ഥ താമസിക്കുന്ന വീട്ടില്‍ നിന്ന് ചടങ്ങുകള്‍ക്കായി കൂട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ നിലപാട്. വീടുമാറി താമസിച്ചാല്‍ പങ്കെടുപ്പിക്കാമെന്നാണ് അറിയിച്ചത്. ക്ഷേത്രാചാര ചടങ്ങുകള്‍ ലംഘിക്കാനാവില്ലെന്നാണ് കമ്മിറ്റി തീരുമാനം.

ജന്മിത്വത്തിനും ജാതി വ്യവസ്ഥക്കുമെതിരെ നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കരിവെള്ളൂരില്‍ മത വിവേചനം നടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.