വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ ഇന്ന് മനുഷ്യചങ്ങല

വിഴിഞ്ഞത്തെ മത്സ്യതൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കൊച്ചിയില്‍ ഇന്ന് മനുഷ്യചങ്ങല തീര്‍ക്കും.തീരവും തീരവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി- ആലപ്പുഴ രൂപതകള്‍ സംയുക്തമായാണ് മനുഷ്യചങ്ങല തീര്‍ക്കുക.

ചെല്ലാനം മുതല്‍ ബീച്ച് റോഡ് തിരുമുഖ തീര്‍ത്ഥാടന കേന്ദ്രം വരെ പതിനേഴ് കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യചങ്ങല. കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്യും.

തീര സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിറുത്തിവെക്കുക. തുറുമുഖത്തിന്റെ ആശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച് വിദഗ്ധ പഠനം നടത്തുക. തീരദേശവാസികളുടെ ആശങ്കകള്‍ അകറ്റുക. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പു നല്‍കുക.

മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക. തുടങ്ങി കൊച്ചിയില്‍ ടെട്രാ പോഡ് കടല്‍ഭിത്തി നിര്‍മ്മാണം ഫോര്‍ട്ടുകൊച്ചി വരെ വ്യാപിപ്പിക്കുക. കണ്ണമാലി പുത്തന്‍തോടു മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ കടല്‍ഭിത്തി നിര്‍മ്മാണത്തിന് ആവശ്യമായ പണം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് മനുഷ്യചങ്ങല.

വിഴിഞ്ഞം സമരം ഇന്ന് 26ാം ദിനത്തിലേക്ക്; മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം

വിഴിഞ്ഞം തുറമുഖ ഉപരോധ സമരം ഇന്ന് 26ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വെട്ടുകാട്, ചെറുവെട്ടുകാട്, സെന്റ് സേവ്യേഴ്സ്, വലിയതുറ, കണ്ണാന്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം. റിലേ ഉപവാസ സമരവും തുടരുകയാണ്. ഇത് ആറ് ദിവസം പിന്നിട്ടു.

മൂന്ന് വൈദികരും മൂന്ന് അല്‍മായരുമാണ് ഇന്ന് ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. സര്‍ക്കാരുമായുള്ള തുടര്‍ച്ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ സമരം വ്യാപിപ്പിക്കുന്നത് തീരുമാനിക്കാനായി ഇന്നലെ സമരസമിതി യോഗം ചേര്‍ന്നിരുന്നു. മൂലമ്പിള്ളിയും ചെല്ലാനവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കും സമരം വ്യാപിപ്പിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

തിരുവോണനാളിലും വിഴിഞ്ഞം സമരം സജീവമായിയിരുന്നു. ഉപവാസം അനുഷ്ഠിച്ചാണ് ഇവര്‍ തിരുവോണനാളില്‍ സമരമുഖത്ത് തുടര്‍ന്നത്. ഒഴിഞ്ഞ വാഴയിലയ്ക്ക് മുന്നില്‍ നിരാഹാരമനുഷ്ഠിച്ച് സമരം നടത്തുകയായിരുന്നു.

പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് തിരുവോണനാളില്‍ സമരമിരുന്നത്. വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊല്ലം രൂപതയും കഴിഞ്ഞദിവസം പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.