ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച് സംഘർഷത്തിൽ ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി നാളെ നോട്ടീസ് നൽകും. സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ശ്രീലേഖ ഉൾപ്പെടെ 20 പേർക്ക് നോട്ടീസ് നൽകുക.
ശ്രീലേഖയെ ഒഴിവാക്കിയാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. രണ്ട് കൗൺസിലർമാര് അടക്കും നാല് പേരെയും കണ്ടാലറിയാവുന്ന 50 പേർക്കും എതിരെയായിരുന്നു കേസെടുത്തത്. ശ്രീലേഖയെ ഒഴിവാക്കിയതിൽ വൻ പ്രതിഷേധം ഉയർന്നതോടെ ശ്രീലേഖ ഉൾപ്പെടെ 20 പേരെ പ്രതികളാക്കി നെടുമങ്ങാട് കോടതിയിൽ പുതിയ റിപ്പോർട്ട് നൽകുകയായിരുന്നു.
നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-സിപിഎം സംഘർഷത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ചിൽ ‘പോടാ പുല്ലേ പൊലീസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’ എന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോൾ ഇത് ആർ. ശ്രീലേഖ ഏറ്റുവിളിച്ചതാണ് വിവാദമായത്.
വട്ടിയൂർക്കാവ് എൽഡിഎഫ് സ്ഥാനാർഥി വി. കെ. പ്രശാന്ത് അടക്കമുള്ളവരാണ് ശ്രീലേഖയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് ശ്രീലേഖയെ കേസിൽ പ്രതി ചേർത്തത്. മുദ്രാവാക്യം വിളിയിൽ വിശദീകരണവുമായി ആർ ശ്രീലേഖ രംഗത്തുവന്നിരുന്നു. പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ‘പോടാ, പുല്ലേ’ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട് എന്നാണ് ശ്രീലേഖ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.







