വയനാട്ടില്‍ നരഭോജി കടുവയ്ക്കായി ആറാം ദിവസവും തിരച്ചില്‍; പരിശോധന കുങ്കിയാനകളും ഡ്രോണ്‍ ക്യാമറയും ഉപയോഗിച്ച്

വയനാട് വാകേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയ്ക്കായി ആറാം ദിവസവും തിരച്ചില്‍ തുടരുന്നു. മുത്തങ്ങ ആനപ്പന്തിയില്‍ നിന്നെത്തിച്ച കുങ്കിയാനകളെയും ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരുന്നുണ്ട്. രാത്രി വൈകി ഇന്നലെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നെങ്കിലും പെട്രോളിങ്ങുമായി വനം വകുപ്പിന്റെ സംഘം മേഖലയില്‍ ക്യാമ്പ് ചെയ്തിരുന്നു.

കൂടല്ലൂര്‍ ഗ്രാമത്തില്‍ വനം വകുപ്പ് കടുവയ്ക്കായി മൂന്നിടത്ത് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെണിയുടെ സമീപത്ത് കൂടി കടുവ പോയതായി ക്യാമറ ട്രാപ്പുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ 13 വയസുള്ള ആണ്‍ കടുവയാണ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കടുവയെ തിരിച്ചറിഞ്ഞതോടെ അവസരം ഒത്തുവന്നാല്‍ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.

വാകേരിയിലെ ക്ഷീര കര്‍ഷകന്‍ പ്രജീഷാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പശുവിന് പുല്ലരിയാന്‍ പോയ യുവാവിനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. എട്ട് വര്‍ഷത്തിനിടെ ഏഴ് പേര്‍ വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.