സിറോ മലബാർ സഭ ഭൂമി ഇടപാട്: കർദിനാള്‍ ആലഞ്ചേരിക്ക് എതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

സിറോ മലബാർ സഭാ ഭൂമി ഇടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ലാന്‍റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയാകും അന്വേഷണം നടത്തുക. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിറോ മലബാർ സഭ ഭൂമി ഇടപാടിൽ സർക്കാർ ഭൂമി ഉണ്ടോ എന്നും തണ്ടപ്പേര് തിരുത്തിയോ എന്നും ഭൂമി ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷണം സംഘം പരിശോധിക്കും.

ഭൂമി ഇടപാടില്‍ തനിക്കെതിരായ എട്ടു കേസുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിചാരണ നേരിടണമെന്ന നിലപാടാണ് ഹൈക്കോടതി അറിയിച്ചത്. കേസില്‍ വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.

Read more

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്.