സില്‍വര്‍ ലൈന്‍: 'അലൈന്‍മെന്റ് ശരിയല്ല, കേരളത്തെ രണ്ടായി വിഭജിക്കും' പദ്ധതി സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് ഇ. ശ്രീധരന്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍ രംഗത്ത്. പദ്ധതിയുടെ അലൈന്‍മെന്റില്‍ പാകപ്പിഴകളുണ്ടെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി. പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നതിലും അപാകതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 75,000 കോടി ചെലവ് കണക്കാക്കുമ്പോഴും, പണി തീരുമ്പോഴേക്കും 1.1 ലക്ഷം കോടിയെങ്കിലും ആവും. മാത്രമല്ല പണി തീരാന്‍ ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരൂര്‍ മുതല്‍ കാസര്‍ഗോട് വരെ റെയില്‍വേ ലൈനിനു സമാന്തരമായാണ് സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ്. ഇതില്‍ റെയില്‍വേ എതിര്‍പ്പറിയിച്ചട്ടുണ്ട്. റെയില്‍വേയുടെ ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്നാണ് പരാതി. നെല്‍വയലുകളിലൂടെയാണ് 140 കിലോമീറ്റര്‍ പാത നിര്‍മ്മിക്കാന്‍ പോകുന്നത്. ഇത് ഗുണകരമല്ലെന്നും അഭിപ്രായമുണ്ട്. തറനിരപ്പിന് പകരം ഭൂമിക്കടിയിലൂടെ അടിപ്പാതയായോ, ഉയരത്തില്‍ തൂണുകളിലോ ആണ് വേഗപാത നിര്‍മ്മിക്കേണ്ടത്. ലോകത്തെവിടേയും തറനിരപ്പില്‍ അതിവേഗ റെയില്‍ നിര്‍മ്മിച്ചിട്ടില്ലെന്നും, നിലവിലെ പാതയില്‍ നിന്ന് അകന്ന് ആവുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് ഒരു സര്‍വേ പോലും നടത്താതെ തയ്യാറാക്കിയിരിക്കുന്ന അലൈന്‍മെന്റ് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. പദ്ധതി സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാലാണ് ബി.ജെ.പി. എതിര്‍ക്കുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഏകദേശം 20,000 ത്തോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരും. പാതയുടെ ഇരു വശത്തും മറ്റുള്ളവര്‍ കടക്കാതിരിക്കാന്‍ വലിയ മതില്‍ നിര്‍മ്മിക്കേണ്ടി വരും. ഇതോടെ കേരളം രണ്ടായി വിഭജിക്കപ്പെടും. 2025 ല്‍ പദ്ധതി പൂര്‍ത്തീകരിക്കാാന്‍ കഴിയുമെന്ന കെ.ആര്‍.ഡി.സി.എല്‍ ന്റെ ഉറപ്പ് അവിശ്വസനീയമാണ്. രാജ്യത്തെ ഏറ്റവും മികച്ച ഏജന്‍സിയായ ഡിഎംആര്‍സിക്ക് പോലും 8 മുതല്‍ 10 വര്‍ഷം വരെയെടുക്കും സില്‍വര്‍ലൈന്‍ പൂര്‍ത്തിയാക്കാന്‍. 27 മേല്‍പ്പാലങ്ങളുടെ പദ്ധതി ഏല്‍പിച്ചിട്ട് അതില്‍ ഒന്നിന്റെ പോലും നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞ 5 വര്‍ഷത്തില്‍ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല.

പദ്ധതിയുടെ രൂപരേഖ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയിരിക്കുന്നതാണ്. വേണ്ടത്ര പഠനങ്ങള്‍ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് നടത്തിയട്ടില്ല. സംസ്ഥാനത്തെ വികസനപദ്ധതികളെ എതിര്‍ക്കുന്നത് യുഡിഎഫും ബിജെപിയുമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും ആരോപണങ്ങളെയും ശ്രീധരന്‍ തള്ളി. ജനങ്ങളെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. ഇത് ബിജെപി അംഗീകരിക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു.