സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് ബാധ കണ്ടെത്തി. കോഴിക്കോട് കോവൂർ സ്വദേശിയായ യുവതിക്കാണ് സിക്ക വൈറസ് റിപ്പോർട്ട് ചെയ്തത്. നാല് മാസത്തിനുശേഷമാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്.

ബാംഗ്ലൂരിൽനിന്ന് എത്തിയ യുവതി ഈ മാസം 17നാണ് പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു. സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ആദ്യം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പിന്നീട് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിൾ പരിശോധനക്ക് അയച്ചു. രണ്ട് ഫലവും പോസിറ്റീവായിരുന്നു.

യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ നടപടികൾ സ്വീകരിച്ചതായും ഡിഎംഒ പറഞ്ഞു. കൂടുതൽ പേരിലേക്ക് വൈറസ് ബാധയുണ്ടാകാൻ സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ജൂലൈ എട്ടിന് തിരുവന്തപുരം ജില്ലയിൽ സിക്ക റിപ്പോർട്ട് ചെയ്തിരുന്നു.