'സിദ്ധാര്‍ഥൻ യൂണിയന്‍ പ്രസിഡന്റിന്റെ മുറിയിലെത്തി ദിവസവും ഒപ്പിടണമായിരുന്നു, എട്ടു മാസം ഈ ശിക്ഷാരീതി തുടർന്നു'; റിപ്പോർട്ട്

പൂക്കോട് വെറ്ററിനറി കോളേജിൽ മരണപ്പെട്ട വിദ്യാര്‍ഥി സിദ്ധാര്‍ഥനെ കൂടുതൽ രീതികളിൽ റാഗിംഗിന് ഇരയാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സിദ്ധാര്‍ഥനെ ദിവസവും ഒപ്പിടുന്ന ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നതായാണ് സഹപാഠിയുടെ മൊഴി. എല്ലാ ദിവസവും കോളേജ് യൂണിയന്‍ പ്രസിഡന്റ് അരുണിന്റെ മുറിയില്‍ സിദ്ധാര്‍ഥന്‍ ഹാജരാവേണ്ടി വന്നിട്ടുണ്ടെന്നും എട്ടു മാസം ഈ രീതി തുടര്‍ന്നെന്നുമാണ് സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിന് നല്‍കിയ മൊഴി.

പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ ഹാജരായി ഒപ്പിടുന്ന രീതിയില്‍ ആയിരുന്നു ഇത്. സിദ്ധാര്‍ഥന്‍ നേരത്തേ തന്നോട് ഇക്കാര്യം പറഞ്ഞതായാണ് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ഫോട്ടോഗ്രാഫറായിരുന്ന സിദ്ധാര്‍ഥന്‍ കോളേജില്‍ മറ്റുവിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. കോളേജില്‍ ‘മെയിനാവാന്‍’ ശ്രമിക്കുന്നുവെന്നു പറഞ്ഞ് സിദ്ധാര്‍ഥനെ നേരത്തേത്തന്നെ സംഘം ലക്ഷ്യം വെച്ചിരുന്നുവെന്നാണ് മൊഴിയിലുള്ളത്. വെള്ളിയാഴ്ച കോളേജിലെ ആന്റി റാഗിങ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ച സിദ്ധാര്‍ഥന്റെ റാഗിങ് സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

എട്ടു മാസം ശിക്ഷാരീതി തുടര്‍ന്നെങ്കിലും അത്രയും കാലം മര്‍ദനമേറ്റിരുന്നോയെന്ന് വ്യക്തമല്ല. സിദ്ധാര്‍ഥന്റെ ജന്മദിനത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയില്‍ പറയുന്നുണ്ട്. യൂണിയന്‍ നേതാക്കളുടെ നോട്ടപ്പുള്ളിയായ സിദ്ധാര്‍ഥന്‍ ഫെബ്രുവരി 16ന് ആറുമണിക്കൂര്‍ നീണ്ട മൃഗീയമായ മര്‍ദനത്തിനും ആള്‍ക്കൂട്ടവിചാരണയ്ക്കും ഇരയായത് ഇതിന്റെ തുടര്‍ച്ചയാവാമെന്നാണ് വ്യക്തമാവുന്നത്.

166 വിദ്യാര്‍ഥികളില്‍ നിന്നാണ് സ്‌ക്വാഡ് മൊഴിയെടുത്തത്. മര്‍ദനത്തിനു പിന്നാലെ ഹോസ്റ്റല്‍മെസില്‍ കുക്ക് രാജിവെച്ചുപോയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോളേജിലെ സെക്യൂരിറ്റിയും മൊഴിനല്‍കാന്‍ എത്തിയില്ല. ഇതിനുപുറമേ സിദ്ധാര്‍ഥന്‍ മോശമായി പെരുമാറിയെന്ന് ഇന്റേണല്‍ കമ്മിറ്റിയില്‍(സിഐസി) പരാതിപ്പെട്ട പെണ്‍കുട്ടിയുടെ പരാതിയുടെ പകര്‍പ്പ് എസ്എഫ്ഐ ഏരിയാകമ്മിറ്റി ഭാരവാഹികള്‍ കോളേജിലെത്തി വാങ്ങിക്കൊണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Read more

അതേസമയം സിദ്ധാര്‍ഥനു പുറമേ റാഗിങ്ങിനിരയായെയെന്ന് സ്‌ക്വാഡ് കണ്ടെത്തിയ രണ്ടു വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോൾ നിലപാടുമാറ്റി. റാഗിങ്ങിനു വിധേയനായെന്നും ആരൊക്കെ റാഗ് ചെയ്തുവെന്നും സ്‌ക്വാഡിന് മൊഴിനല്‍കിയ വിദ്യാര്‍ഥി അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് നിഷേധിച്ചു.