മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്. പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി. തലശേരി സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ആണ് ഹർജി തള്ളിയത്.
കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. ഹർജി തള്ളിയതോടെ ജൂൺ 16 മുതൽ ജൂലൈ രണ്ടു വരെ തലശേരി അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ തന്നെ വിചാരണ തുടരും. വിചാരണാവേളയിൽ പ്രോസിക്യൂഷന് അനുകൂലമായി കോടതി പെരുമാറുന്നുവെന്ന ആരോപണമായിരുന്നു പ്രതിഭാഗം ഹർജിയിൽ ആരോപിച്ചിരുന്നത്.
Read more
സാക്ഷികളുടെ വിസ്താരം നടക്കുമ്പോൾ കോടതി അനാവശ്യമായി ഇടപെടുന്നു എന്നടക്കമുള്ള കാര്യങ്ങൾ ഹർജിയിൽ ഉന്നിയിച്ചിരുന്നു. ആദ്യം ഹർജി പരിഗണിക്കവെ, സത്യവാങ്മൂലം സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയിരുന്നു. തുടർന്ന് പ്രതിഭാഗം സത്യവാങ്മൂലം ഉൾപ്പെടുത്തി ഹർജി സമർപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹർജിയിന്മേൽ വാദം കേട്ട കോടതി ആണ് ഇപ്പോൾ വിധി പറഞ്ഞത്.







