ഷാജ് കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി; ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്ന് ഹൈക്കോടതി

ഷാജ് കിരണിന്റെയും സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഇബ്രാഹിമിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. ഇരുവരും കേസില്‍ പ്രതികളല്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസന്വേഷണത്തിന് ആവശ്യമെങ്കില്‍ രണ്ടുപേരെയും നോട്ടീസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് കോടതി അറിയിച്ചു.

സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയില്‍ കുടുക്കിയതാണെന്നും ശബ്ദസന്ദേശത്തില്‍ കൃത്രിമം കാട്ടിയതായും ഷാജ് ആരോപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ എത്തിയ ശേഷമാണ് ഷാജ് കിരണ്‍ അഭിഭാഷകന്‍ മുഖേന പരാതി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നും ഇവര്‍ ഉറപ്പ് നല്‍കിയിരുന്നു,

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ബുധനാഴ്ച്ച ചോദ്യം ചെയ്യാന്‍ ആണ് അന്വേഷണം സംഘത്തിന്റെ നീക്കം. എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലാകും ചോദ്യം ചെയ്യല്‍. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോനയുണ്ടെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തി. ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ആരോപണങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം ആരാണെന്ന് അന്വേഷിക്കണമെന്നാണ് ജലീല്‍ ആവശ്യപ്പെടുന്നത്.

ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേസിന്റെപേരില്‍ സ്വപ്ന സുരേഷിന് മാനസിക പീഡനം നേരിടേണ്ടി വരുന്നുവെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതിക്ക് നല്‍കിയ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് താന്‍ വെളിപ്പെടുത്തിയതെന്നും അതില്‍ ഗൂഢാലോചന ആരോപിക്കാന്‍ കഴിയില്ലെന്നുമാണ് സ്വപ്നയുടെ വാദം. കഴിഞ്ഞ ദിവസമാണ് ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.