ഷാജും ഇബ്രാഹിമും തമിഴ്‌നാട്ടില്‍; പോയത് ഫോണില്‍ നിന്ന് നഷ്ടപ്പെട്ട വീഡിയോ തിരിച്ചെടുക്കാന്‍, നാളെ മാധ്യമങ്ങള്‍ക്ക് നല്‍കും

സര്‍ക്കാരിന്റെ ഇടനിലക്കാര്‍ ആണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജി കിരണും സുഹൃത്ത് ഇബ്രാഹിമും ഇന്നലെ രാത്രി തമിഴ്‌നാട്ടില്‍ എത്തി. സ്വപ്‌ന സുരേഷുമായി ചര്‍ച്ച നടത്തിയതിന്റെ വീഡിയോ ഫോണില്‍ നിന്ന് നഷ്ടപ്പെട്ടുവെന്നും അത് തിരിച്ചെടുക്കാനാണ് തമിഴ്‌നാട്ടിലേക്ക് വന്നിരിക്കുന്നതെന്നും ഇബ്രാഹിം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നാളെ കൊച്ചിയിലേക്ക് തിരികെ എത്തും. വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ഇബ്രാഹിം പറഞ്ഞു. അറസ്റ്റില്‍ ഭയമില്ലെന്നും അയാള്‍ വ്യക്തമാക്കി. അതേസമയം ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് പുറത്ത് വിട്ടിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം കടത്തിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. രഹസ്യമൊഴി പിന്‍വലിക്കാന്‍ എഡിജിപി അജിത് കുമാറിന്റെ ഇടപെടലുകള്‍ നടത്തിയെന്നും സ്വപ്ന പരാമര്‍ശിച്ചിരുന്നു.

ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറിനെ മാറ്റി. ഐ ജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. അജിത്കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പിനു നിര്‍ദ്ദേശം നല്‍കിയത്. ഗൂഢാലോചനാ കേസില്‍ കരുതലോടെ നടപടി എടുക്കാനാണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെയാണ് ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിട്ടത്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണം പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്.