'സ്‌കൂൾ വിദ്യാർത്ഥിനിയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി ലൈംഗിക പീഡനം, മതം മാറി പാസ്റ്റർ ആയി'; പോക്സോ കേസ് പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ

പോക്സോ കേസിലെ പ്രതിയെ 25 വർഷത്തിന് ശേഷം പിടികൂടി പൊലീസ്. മതം മാറി ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നിറമൺകര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂർ പൊലീസ് പിടികൂടിയത്. 2001ൽ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ ഇയാൾ ക്ലാസിൽ നിന്നും വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

മുത്തുകുമാർ എന്ന് പേരുള്ള പ്രതി മതം മാറി സാം എന്ന പേരിലാണ് ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. 2001ൽ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ സ്‌കൂൾ അധികൃതർ വീട്ടുകാരെ വിവരം അറിയിച്ചു.

തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ട്യൂഷൻ സാറിന്റെ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് ഒളിവിൽ പോകുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ഒടുവിലാണ് ചെന്നൈയിൽ എത്തിയത്. അവിടെ വച്ച് മതംമാറി സാം എന്ന പേരിൽ പാസ്റ്ററായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ രണ്ടു തവണ ഇയാൾ വിവാഹം കഴിച്ചു.

പിടിയിലാകാതിരിക്കാൻ സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ബാങ്ക് അക്കൗണ്ട് തുറക്കുകയോ ചെയ്തിരുന്നില്ല. പബ്ലിക് ടെലിഫോൺ ബൂത്തുകളിൽനിന്നാണ് ബന്ധുക്കളെ വിളിച്ചിരുന്നത്. ബന്ധുക്കളെ നിരീക്ഷിച്ചിരുന്ന പൊലീസ് കോൾ വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്.

പ്രതിയുമായി ബന്ധപ്പെടാൻ സാധ്യതയുള്ള 150ൽപരം മൊബൈൽ നമ്പറുകളുടെ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. മുപ്പതോളം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നു. വഞ്ചിയൂർ എസ്എച്ച്ഒ എച്ച്.എസ്.ഷാനിഫ്, എസ്ഐ അലക്സ്, സിപിഒമാരായ ഉല്ലാസ്, വിശാഖ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ചെന്നൈയിലെ അയണവാരത്ത് എത്തി പ്രതിയെ അറസ്‌റ്റ് ചെയ്ത‌ത്. അതേസമയം തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read more