തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര അനാസ്ഥ; ആളുമാറി മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം മാറി നല്‍കി. മരിച്ച യുവാവിന്റെ മൃതദേഹം ആണെന്ന് പറഞ്ഞ മറ്റൊരാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കുകയായരുന്നു. മൃതദേഹം സംസ്‌കരിച്ചതിന് ശേഷമാണ് മാറിപ്പോയ വിവരം അറിയുന്നത്.

കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലെ അപകടത്തില്‍പ്പെട്ട് നടുക്കാട് തെങ്ങുവിള വീട്ടില്‍ ബാബു(53)വും മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ഒറ്റശേഖരമംഗലം ചേനാട് കുന്നിന്‍പുറം ലാവണ്യയില്‍ ലാല്‍മോഹനും (34) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ബാബു മരിച്ചു.

എന്നാല്‍ ലാല്‍ മോഹനാണ് മരിച്ചതെന്ന് തെറ്റുദ്ധരിച്ച് അയാളുടെ വീട്ടുകാര്‍ ബാബുവിന്റെ മൃതദേഹം കൊണ്ടു പോകുകയും സംസ്‌കരിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സംസ്‌കാരം കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് ലാല്‍മോഹന്‍ മരിച്ചത്.

ഒരേ ദിവസം ഏകദേശം അടുത്തടുത്തുള്ള സമയങ്ങളിലാണ് ബാബുവിനെയും ലാല്‍ മോഹനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു പേരുടെയും കേസ് നമ്പറുകളും അടുത്തടുത്തുള്ളത് ആയതിനാല്‍ ആളുമാറിയതാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ന്യൂറോ ഐ.സി.യു.വിലേയ്ക്ക് മാറ്റിയിരുന്നു. ഇയാളുടെ ബന്ധുക്കള്‍ ആണെന്ന് കരുതി ലാല്‍ മോഹന്റെ ബന്ധുക്കളെ അങ്ങോട്ട് പറഞ്ഞു വിടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്യൂരിറ്റി ഓഫീസര്‍ക്ക് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.