എസ്ഡിപിഐ- യുഡിഎഫ് ധാരണ; ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്ന് എംവി ഗോവിന്ദൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള എസ്ഡിപിഐ തീരുമാനത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വയനാട്ടിൽ യുഡിഎഫ് ജയിക്കുന്നത് ലീഗിന്റെ വോട്ട് കൊണ്ടാണ്. ഒറ്റയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

എസ്ഡിപിഐയുമായി ചേരുന്നതിൽ കോൺഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ല. ഈ തിരഞ്ഞെടുപ്പിൽ സഹായിച്ചാൽ അടുത്ത തദ്ദേശ തിരഞ്ഞെടിപ്പിൽ സഹായിക്കാമെന്നാണ് എസ്ഡിപിഐ-യുഡിഎഫ് ധാരണയെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. യുഡിഎഫ് എസ്ഡിപിഐ ബന്ധത്തിന് വോട്ടർമാർ മറുപടി നൽകും. പിന്തിരിപ്പന്മാരെ യുഡിഎഫ് ഇപ്പോൾ കൂട്ട് പിടിച്ചിരിക്കുകയാണെന്നും കോലീബി സഖ്യത്തിൽ ഇപ്പോൾ എസ്ഡിപിഐ കൂടിയായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഇടതു പക്ഷത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് ബിജെപി അന്തർധാരയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രത്തിനെതിരെ ഇതുവരെ ശബ്ദിക്കാൻ യുഡിഎഫിൻ്റെ എംപിമാർക്ക് കഴിഞ്ഞിട്ടില്ല. എല്ലാ വികസന പ്രവർത്തനങ്ങൾക്കും പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് എതിര് നിൽക്കുന്നത്. മുഖ്യമന്ത്രി എവിടെ പോയാലും പൗരത്വ ഭേദഗതിയെ കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നുവെന്നാണ് സതീശൻ പറയുന്നതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.