വടക്കഞ്ചേരിയില്‍ സ്‌കൂളില്‍ നിന്ന് ടൂര്‍ പോയ ബസ് കെ.എസ്.ആര്‍.ടി.സിയിലിടിച്ച് കയറി; ഒമ്പത് മരണം, 40 പേര്‍ക്ക് പരിക്ക്

വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിനു പിന്നിലിടിച്ച് അപകടം. സംഭവത്തില്‍ 9 പേര്‍ മരിച്ചു. 40 പേര്‍ക്കു പരുക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലേക്കാണ് ടൂറിസ്റ്റ് ബസ്സില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും, 3 പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാള്‍ അധ്യാപകനുമാണ്. എല്‍ന ജോസ് ക്രിസ്‌വിന്റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവല്‍, എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ദീപു, അനൂപ്, രോഹിത എന്നിവരാണ് കെഎസ്ആര്‍ടിസിയിലെ യാത്രക്കാര്‍, വിഷ്ണു ആണ് മരിച്ച അധ്യാപകന്‍.

ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍. എണ്‍പത് കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചപ്പോള്‍ പരിചയസമ്പനനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.