'കോണ്‍ഗ്രസ് കാലത്തും പഴയിടമായിരുന്നു കുശിനിക്കാരന്‍; അധികാരത്തില്‍ വന്നാല്‍ ബീഫും പന്നിയിറച്ചിയും നല്‍കുമോ?, ബല്‍റാം ആവരുത് മനുഷ്യനാവണം'; രോഷത്തോടെ മുന്‍ മജിസ്‌ട്രേറ്റ്

തവിശ്വാസം പോലെ തന്നെയാണു ഭക്ഷണവും, അടിച്ചേല്‍പിക്കരുത്, നിഷേധിക്കുകയുമരുതെന്ന് മുന്‍ മജിസ്‌ട്രേറ്റ് എസ് സുദീപ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിലെ വെജിറ്റേറിയന്‍ വിവാദത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അദേഹം നിലപാട് വ്യക്തമാക്കിയത്. സസ്യഭുക്കുകള്‍ ഒന്നാംകിടക്കാരും മാംസഭുക്കുകള്‍ നാലാം തരക്കാരുമാണെന്നു കരുതുന്ന ഭോഷ്‌കന്മാര്‍ നിരവധി.
യുവജനോത്സവ വേദി പാവനമാണ്, ശുദ്ധി വേണം, ആ പാവനതയും ശുദ്ധിയും കാക്കാന്‍ സസ്യഭക്ഷണം തന്നെ വേണം എന്ന് ആരോ ഒരാള്‍ പറയുന്ന ദൃശ്യം കാണുകയുണ്ടായി. ആ ചിന്തയുടെ അടിസ്ഥാനത്തില്‍ സസ്യേതര ഭക്ഷണം വിലക്കുന്നതു തെറ്റാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആ ചിന്തയിലാണോ കലോത്സവ വേദികളില്‍ സസ്യഭക്ഷണം മാത്രം നല്‍കിയിരുന്നത്?
ലീഗിനായിരുന്നു വിദ്യാഭ്യാസ വകുപ്പ്. അവരും സസ്യഭക്ഷണം തന്നെ വിളമ്പി. കോണ്‍ഗ്രസും ലീഗും അത്രമേല്‍ പിന്തിരിപ്പന്മാരായിരുന്നോവെന്നും അദേഹം ചോദിച്ചു.

കലോത്സവ വേദിയില്‍ മാംസ ഭക്ഷണത്തിനായി ഇന്നു മാത്രം ഉണര്‍ന്നെണീറ്റു വാദിക്കുന്ന വി ടി ബല്‍റാം പ്രഭൃതികളോടാണു ചോദ്യം. പഴയിടം മോഹനനെ ബല്‍റാം ബ്രാഹ്‌മണനായി മാത്രം കാണുന്നുണ്ട്. കോണ്‍ഗ്രസിലെ നായന്മാര്‍ മറ്റു കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസുകാരായി കാണാതെ നായരായി മാത്രം കാണുന്നതു പോലത്തെ, ക്ഷമിക്കണം, കണ്ടു കൂടാത്തതു പോലത്തെ കാഴ്ച്ചപ്പാടായിരിക്കാമത്. ബല്‍റാമിന്റെ പാര്‍ട്ടി കേരളം ഭരിച്ചപ്പോഴും പഴയിടം മോഹനന്‍ തന്നെയായിരുന്നു കുശിനിക്കാരനെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.

സസ്യഭക്ഷണം മാത്രം വിളമ്പിയ കോണ്‍ഗ്രസ് സര്‍ക്കാരുകളെ അപലപിക്കാനും നവോത്ഥാന വിരുദ്ധരെന്നു വിശേഷിപ്പിക്കാനുമുള്ള ആര്‍ജ്ജവം ബല്‍റാം പ്രഭൃതികള്‍ക്കുണ്ടോ?. കോണ്‍ഗ്രസ് ശേഷിക്കുകയും, എന്നെങ്കിലും അധികാരത്തിലെത്തുകയും ചെയ്താല്‍ കലോത്സവ വേദിയില്‍ ബീഫും പന്നിയിറച്ചിയും നല്‍കുമെന്ന് ബല്‍റാമിന്റെ പാര്‍ട്ടിയും മുന്നണിയും പ്രഖ്യാപിക്കുമോ? ഒന്നുമില്ല. ബല്‍റാം പ്രഭൃതികളുടെ ഏക ഉദ്ദേശ്യം വിവാദം സൃഷ്ടിക്കുക എന്നതു മാത്രമാണെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മതവിശ്വാസം പോലെ തന്നെയാണു ഭക്ഷണവും. അടിച്ചേല്പിക്കരുത്. നിഷേധിക്കുകയുമരുത്. സസ്യഭുക്കുകള്‍ ഒന്നാംകിടക്കാരും മാംസഭുക്കുകള്‍ നാലാം തരക്കാരുമാണെന്നു കരുതുന്ന ഭോഷ്‌കന്മാര്‍ നിരവധി. യുവജനോത്സവ വേദി പാവനമാണ്, ശുദ്ധി വേണം, ആ പാവനതയും ശുദ്ധിയും കാക്കാന്‍ സസ്യഭക്ഷണം തന്നെ വേണം എന്ന് ആരോ ഒരാള്‍ പറയുന്ന ദൃശ്യം കാണുകയുണ്ടായി. ആ ചിന്തയുടെ അടിസ്ഥാനത്തില്‍ സസ്യേതര ഭക്ഷണം വിലക്കുന്നതു തെറ്റാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആ ചിന്തയിലാണോ കലോത്സവ വേദികളില്‍ സസ്യഭക്ഷണം മാത്രം നല്‍കിയിരുന്നത്?
ലീഗിനായിരുന്നു വിദ്യാഭ്യാസ വകുപ്പ്. അവരും സസ്യഭക്ഷണം തന്നെ വിളമ്പി. കോണ്‍ഗ്രസും ലീഗും അത്രമേല്‍ പിന്തിരിപ്പന്മാരായിരുന്നോ?

കലോത്സവ വേദിയില്‍ മാംസ ഭക്ഷണത്തിനായി ഇന്നു മാത്രം ഉണര്‍ന്നെണീറ്റു വാദിക്കുന്ന വി ടി ബല്‍റാം പ്രഭൃതികളോടാണു ചോദ്യം. പഴയിടം മോഹനനെ ബല്‍റാം ബ്രാഹ്‌മണനായി മാത്രം കാണുന്നുണ്ട്. കോണ്‍ഗ്രസിലെ നായന്മാര്‍ മറ്റു കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസുകാരായി കാണാതെ നായരായി മാത്രം കാണുന്നതു പോലത്തെ, ക്ഷമിക്കണം, കണ്ടു കൂടാത്തതു പോലത്തെ കാഴ്ച്ചപ്പാടായിരിക്കാമത്. ബല്‍റാമിന്റെ പാര്‍ട്ടി കേരളം ഭരിച്ചപ്പോഴും പഴയിടം മോഹനന്‍ തന്നെയായിരുന്നു കുശിനിക്കാരന്‍. സസ്യഭക്ഷണം മാത്രം വിളമ്പിയ കോണ്‍ഗ്രസ് സര്‍ക്കാരുകളെ അപലപിക്കാനും നവോത്ഥാന വിരുദ്ധരെന്നു വിശേഷിപ്പിക്കാനുമുള്ള ആര്‍ജ്ജവം ബല്‍റാം പ്രഭൃതികള്‍ക്കുണ്ടോ?

കോണ്‍ഗ്രസ് ശേഷിക്കുകയും എന്നെങ്കിലും അധികാരത്തിലെത്തുകയും ചെയ്താല്‍ കലോത്സവ വേദിയില്‍ ബീഫും പന്നിയിറച്ചിയും നല്‍കുമെന്ന് ബല്‍റാമിന്റെ പാര്‍ട്ടിയും മുന്നണിയും പ്രഖ്യാപിക്കുമോ? ഒന്നുമില്ല, ബല്‍റാം പ്രഭൃതികളുടെ ഏക ഉദ്ദേശ്യം വിവാദം സൃഷ്ടിക്കുക എന്നതു മാത്രമാണ്. ഇടതു സര്‍ക്കാര്‍ ഇറച്ചിയും മീനും വിളമ്പിയാല്‍ അതും വിവാദമാക്കണം. എന്നിട്ടു ചോദിക്കണം: ഹലാല്‍? ബീഫ്? പന്നിയിറച്ചി എന്തേ ഇല്ലാത്തത്? കലാമേളയോ ഭക്ഷ്യ മേളയോ? കുട്ടികള്‍ ഭക്ഷണം കഴിക്കാനാണോ വരുന്നത്? നാലു ദിവസം പച്ചക്കറി കഴിച്ചാല്‍ പിള്ളേരെന്താ ചത്തുപോവുമോ? സമയക്രമം പാലിക്കാന്‍ കഴിയാതെ പോകുന്ന വേദികളില്‍ വേവിച്ച ഇറച്ചി മണിക്കൂറുകള്‍ക്കു ശേഷം കുട്ടികളെക്കൊണ്ടു കഴിപ്പിക്കുന്നതു തെമ്മാടിത്തരമല്ലേ?

ദീര്‍ഘയാത്രയും സമ്മര്‍ദ്ദവും സമയം തെറ്റിയുള്ള ഭക്ഷണവും ഒക്കെ കാരണം നിരവധി കുട്ടികള്‍ക്കു വയറിളകും, സ്വാഭാവികം. അത് മാംസ ഭക്ഷണത്തിന്റെ അക്കൗണ്ടില്‍ പെടുത്തി വന്‍ ഭക്ഷ്യ വിഷബാധയാക്കി മാറ്റണം. ഇടതു വിരുദ്ധ മാദ്ധ്യമങ്ങള്‍ വിവാദ സദ്യ വിളമ്പും. ഇടതു വിരുദ്ധ കാവി മാടമ്പിമാര്‍ പതിവുപോലെ ഹിസ്റ്റീരിയ ബാധിച്ചവനായി സ്വമേധയാ ആഞ്ഞടിക്കും: കുട്ടികളെ കൊല്ലാനാണോ കൊണ്ടുവന്നത്? കലോത്സവത്തിനാണോ ഇറച്ചിക്കാണോ പ്രാധാന്യം? കൈയും കെട്ടി നോക്കി നില്‍ക്കാന്‍ എനിക്കാവില്ല. നാളെ വിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് ഹാജരാകണം. പിന്നെ രണ്ടാഴ്ച്ച കൂടുമ്പോള്‍ വിഷയം എടുത്ത് അലക്കിയങ്ങനെ… ഇതൊക്കെയാണ് ഉള്ളിലിരുപ്പ്.

പെണ്ണുങ്ങള്‍ മല കയറിയാല്‍ അശുദ്ധി വരുമെന്നു പറഞ്ഞ്, സുപ്രീം കോടതി വിധിക്കെതിരെ പരസ്യമായി ലഹള നടത്തിയ നവോത്ഥാനവാദികള്‍! സംഘപരിവാറിനെക്കാള്‍ നികൃഷ്ടമായി തെരുവില്‍ അഴിഞ്ഞാടിയ തെമ്മാടിക്കൂട്ടങ്ങള്‍! അവരാണ് നവോത്ഥാനം പറയുന്നത്! അവരുടെ ഭരണകാലത്ത് അവര്‍ കണ്ടത് നമ്പൂതിരിയെ. അവര്‍ക്കു വേണ്ടിയിരുന്നത് സസ്യ ഭക്ഷണത്തിന്റെ ശുദ്ധി. നമ്മള്‍ കാണുന്നത് പഴയിടം മോഹനന്‍ എന്ന മനുഷ്യനെയാണ്.
സസ്യഭക്ഷണത്തില്‍ നാം കാണുന്നതു പ്രായോഗികതയും. (പ്രായോഗികത എന്ന വാക്കില്‍ യുവജനോത്സവ മത്സരാര്‍ത്ഥികളായ കുട്ടികളുടെ സമീപത്ത് മൃഗങ്ങളെ അറുക്കുന്നതു തൊട്ട് മാംസാവശിഷ്ടങ്ങളുടെ സംസ്‌കരണം വരെ പലതും പെടും) ടെന്‍ഡര്‍ വിളിച്ചാണോ പഴയിടം മോഹനനെ പാചകം ഏല്പിച്ചതെന്നു ചോദിച്ചാല്‍ ആ ചോദ്യത്തിനു പ്രസക്തിയുണ്ട്.

(ബല്‍റാം ചോദിച്ചിട്ടില്ല) കോണ്‍ഗ്രസ് സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചല്ല മോഹനനെ പാചകം ഏല്പിച്ചതെങ്കില്‍ അതു പിന്തുടരേണ്ട ബാദ്ധ്യത ഇടതു സര്‍ക്കാരിനില്ല. ടെന്‍ഡര്‍ വിളിച്ച് അര്‍ഹതപ്പെട്ട പഴയിടങ്ങളെയോ പുതിയിടങ്ങളെയോ ഏല്പിക്കുക. മനുഷന്യാകണമെന്നു മാത്രം. ബല്‍റാം ആവരുത്, മനുഷ്യനാവണം